കൊച്ചിയില്‍ നടിയെ ആക്രമിച്ച ശേഷം ഒളിവില്‍ പോയ പള്‍സര്‍ സുനി പോലീസിനു കീഴടങ്ങിയത് മരണഭയത്താലെന്ന് വിവരം. സുനിയെ വധിക്കാന്‍ കോയമ്പത്തൂരിലെ ഗുണ്ടാസംഘങ്ങള്‍ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. കോടതിയില്‍ കീഴടങ്ങാന്‍ പള്‍സര്‍ സുനി എത്തിയില്ലെങ്കില്‍ ഒരു പക്ഷെ അതിന് മുമ്പ് ഇയാളെ വകവരുത്താനായിരുന്നു പദ്ധതി. ഇതു സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിനു ലഭിച്ചെന്നാണ് വിവരം. റിമാന്‍ഡിലായി ഒരുമാസത്തിനു ശേഷമാണ് ജയിലില്‍ വച്ച് സുനി ഇക്കാര്യം കൂട്ടുപ്രതികളോടു വെളിപ്പെടുത്തിയിരുന്നു. കീഴടങ്ങാന്‍ പ്രതിയെ പ്രേരിപ്പിച്ച പ്രധാന ഘടകവും ഇത് തന്നെയാണ്.
കോയമ്പത്തൂരിലെ ക്വട്ടേഷന്‍ സംഘങ്ങളുമായി പള്‍സര്‍ സുനിയുടെ സുഹൃത്ത് വിജീഷിനുള്ള അടുപ്പമാണ് ഒളിവില്‍ കഴിയുമ്പോള്‍ സുനിയ്ക്കു രക്ഷയായത്. തമിഴ്‌നാട്ടിലെ ഗുണ്ടാസംഘത്തിനു ലഭിച്ച ക്വട്ടേഷന്‍ വിജീഷിനു ചോര്‍ന്നു കിട്ടിയതോടെ എത്രയും വേഗം കേരളത്തിലെത്തി കോടതിയില്‍ കീഴടങ്ങാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. പൊലീസ് പിടികൂടും മുന്‍പ് സുനിലിനെ ഇല്ലാതാക്കാനുള്ള നീക്കം നടന്നതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ കൊടുത്തത് ആരാണെന്നും പോലീസുനു വിവരം കിട്ടിയതായാണ് സൂചന.
നടിയെ അക്രമിച്ച ദിവസം കാക്കനാടുള്ള ഒരു വീടിന്റെ മതില്‍ ചാടി കടന്ന് പോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഈ വീടിന്റെ സമീപത്തു താമസിക്കുന്ന കുടുംബവുമായി നടന്‍ ദിലീപിന്റെ കുടുംബാംഗത്തിന് അടുപ്പമുണ്ടായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയവരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു സുനി അഭിഭാഷകനായ പ്രതീഷ് ചാക്കോയുമായി ബന്ധപ്പെട്ടത്. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു കളഞ്ഞെന്നാണ് പ്രതീഷ് ചാക്കോ പോലീസിനു നല്‍കിയ മൊഴി. ഈ കേസില്‍ തെളിവ് ലഭിക്കുന്ന മുറയ്ക്ക് പ്രത്യേക കുറ്റപത്രം നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.