അമ്മയെന്ന വിളക്ക് അണഞ്ഞിട്ടു കുറച്ചു ദിവസം കഴിഞ്ഞ്
ബന്ധുക്കളൊക്കെ വീട്ടിൽ നിന്ന് ഇറങ്ങി ക്കഴിഞ്ഞപ്പോള്‍ മനസിലായി…
വീടിന്നകത്ത് ആകെ അവശേഷിക്കുന്നത് അമ്മയുടെ മരണം പ്രസവിച്ചിട്ട ആ “ഒറ്റപ്പെടല്‍” മാത്രമാണെന്ന്. ആര്‍ക്കും ആരോടും ഒന്നും പറയാനില്ല. മുറിയുടെ മൂലയില്‍ കൂട്ടിയിട്ടിരുന്ന എന്‍റെ മുഷിഞ്ഞതൊക്കെ എടുത്തു ആദ്യമായി ഞാന്‍ ഞങ്ങളുടെ അലക്ക് കല്ലിന്‍റെ അരികിലേക്ക് നീങ്ങി. അന്ന് വരെ ആ കല്ല് അത്ര അടുത്ത് ഞാന്‍ കണ്ടിട്ടില്ലായിരുന്നു. കുളിമുറിക്കകത്തിരുന്ന വക്കുടഞ്ഞ ഒരു ബക്കറ്റെടുത്തു വെള്ളമൊഴിച്ച് ഞാന്‍ തുണി മുക്കി വച്ചു.
സോപ്പാണോ അതോ സോപ്പ് പൊടിയാണോ ആദ്യമിടെണ്ടതെന്നു ആലോച്ചിട്ട് ഉത്തരം കിട്ടിയില്ല. ആവശ്യത്തിലധികം സോപ്പുപൊടി വാരി വിതറി ഞാന്‍ പണി തുടങ്ങി. പതിവില്ലാതെ നട്ടുച്ച നേരത്ത് ആരാണ് അലക്കുന്നത് എന്നറിയാനാണ് അപ്പുറത്തെ വീട്ടിലെ ചേച്ചി മതിലിനരികില്‍ വന്നു നിന്നത്. അലക്ക് കല്ലിനോട് എന്തോ പൂര്‍വവൈരാഗ്യം ഉള്ളത് പോലുള്ള എന്‍റെ ആഞ്ഞടിക്കല്‍ കണ്ടിട്ടാകണം ” ചേച്ചി അലക്കിതരാം മോനേ” എന്ന് നിറഞ്ഞ വാത്സല്യത്തോടെ അവര്‍ പറഞ്ഞത്.
“ഇനിയിപ്പോ ഇതൊക്കെ ഞങ്ങള്‍ പഠിക്കണ്ടേ ചേച്ചീ ” എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ ആ സ്നേഹം നിരസിച്ചു. ഒന്നു രണ്ടു വട്ടം കുമ്പിട്ടിരുന്നു തുണി മുക്കി പിഴിഞ്ഞ് നേരെ നിന്നപ്പോള്‍ മനസ്സില്‍ തോന്നിയ ആദ്യ പരാതി ഇതായിരുന്നു…”ഈ അലക്ക് കല്ലെന്തിനാ ഇത്ര താഴെ വച്ചേക്കണത്? കുറച്ചു പൊക്കി വച്ചൂടെ?”
എളിക്ക് കൈ വച്ചു കൊണ്ട് ഒരായിരം വട്ടം അമ്മ ഞങ്ങളോട് ചോദിച്ചിട്ടുള്ളതാ, “രണ്ടു ഇഷ്ടിക കൊണ്ട്വന്നു ഈ അലക്ക് കല്ലൊന്നു പൊക്കി വച്ചു തരോ” എന്ന്. അന്നൊന്നും കേള്‍ക്കാതിരുന്ന…കേട്ടിട്ടും മനസിലാകാതിരുന്ന ആ ചോദ്യത്തിനു ഇത്രയ്ക്കു വേദനയുടെ അകമ്പടി കൂടെ ഉണ്ടായിരുന്നുവെന്നു അറിയില്ലായിരുന്നു. കടലെടുത്തു കൊണ്ടുപോയ എന്‍റെ തീരമാണ് അമ്മ. ഒരു മണല്‍ക്കൂര പോലും ഇനി ആ തീരത്തുയരില്ല. “കണ്ണുള്ളപ്പോള്‍ കണ്ണിന്‍റെ വിലയറിയില്ല” എന്ന് ആദ്യം പറഞ്ഞത് അമ്മ നഷ്ടപെട്ടു പോയ ഒരാള്‍ ആയിരിക്കണം. അങ്ങനെ ഒരാള്‍ക്കെ അത്ര തീക്ഷണമായി അത് പറയാനാകു.
ചെയ്തു നോക്കുന്നത് വരെ തിരിച്ചറിയാനാവാത്ത കഷ്ട്ടപാടുള്ള വേലയാണ് ഈ അമ്മജന്മങ്ങള്‍ അടുക്കളയിലും അലക്കുകല്ലിലുമൊക്കെയായി ചെയ്തു കൂട്ടുന്നത്. അമ്മയെ പറ്റി ആര്‍ട്ടിക്കിള്‍ വായിക്കുന്നതിനേക്കാള്‍ ഗുണം ചെയ്യും അവരോടൊപ്പം ഒരന്തിയും പകലും മാറാതെ നടന്നാല്‍. സൂര്യന്‍ ഉദിക്കുന്നതിന് മുന്‍പേ വീട്ടില്‍ ഉദിച്ചുയരുന്ന നിലവിളക്കാണ് അമ്മ. അവർ അണഞ്ഞു പോയാല്‍ ഇരുട്ടിലാകുന്നത് ആ വീട്ടിലുള്ളവര്‍ ആകമാനമാണ്. പകല്‍ മുഴുവന്‍ കറക്കോം കൂട്ടുകാരും മൊബൈലുമോക്കെയായി കറങ്ങി തളര്‍ന്നു വരുന്ന മക്കള്‍ ഓര്‍ക്കുനില്ലലോ അമ്മയ്ക്ക് വേറൊരു ലോകമില്ലെന്നു. വീട്ടില്‍ അമ്മ എന്നൊരു ജീവി ഉണ്ടെങ്കില്‍ അതിനെ കട്ടയ്ക്ക് സ്നേഹിച്ചോളൂ…കാരണം അതില്ലാതായാല്‍ ഭൂമിയില്‍ വേറെ ഒരാള്‍ക്കും ആ റോള്‍ ചെയ്യാന്‍ ആകില്ല. വല്ലപ്പോഴുമൊക്കെ അമ്മയെ പിന്നിലിരുത്തി ഒരു ഡ്രൈവിനു പോയ്കൂടെ?
നമ്മുടെയൊക്കെ അമ്മമാര്‍ക്ക് നമ്മളേ ഉള്ളൂ. ഉള്ളിടത്തോളം കണ്ണ്‍ നിറയാതെ നോക്കിക്കോളണം. നമ്മള്‍ റിലീസാകുന്നതിനു മുന്നേ നമ്മളെ പ്രതി കരച്ചില്‍ തൊടങ്ങിയ ആളാണ് അമ്മ. ഇനി ആ കണ്ണ് നമ്മളായിട്ട് നിറയ്ക്കരുത്. ആ മനസ് നിറയ്ക്കാം സ്നേഹം കൊണ്ട്.