കഴിഞ്ഞ തിരുവേണനാളിലാണ് വീടിനു സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ പത്തനംതിട്ട മടന്തമണ്ണില്‍ മമ്മരപ്പള്ളില്‍ സിന്‍ജോമോനെ കണ്ടെത്തുന്നത്. തുടക്കം മുതല്‍ മരണത്തേക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. മൃതദേഹം രണ്ടാമത് പോസ്റ്റ്മോര്‍ട്ടം ചെയ്തതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളും പുറത്തു വന്നിരിക്കുകയായിരുന്നു. ഒക്ടോബര്‍ 28നാണ് സിന്‍ജോ മോന്റെ മൃതദേഹം കല്ലറ പൊളിച്ച് പുറത്തെടുത്ത ശേഷം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തത്. എന്നാല്‍ രണ്ടാമത്തെ പോസ്റ്റ്മോര്‍ട്ടവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്നു പുറത്തുവിട്ടിരുന്നില്ല. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടശേഷമാണ് റീ പോസ്റ്റ്മോര്‍ട്ടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
മൃതദേഹം രണ്ടാമത് പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ തലച്ചോര്‍ കാണാനില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തലച്ചോറിന്റെ സ്ഥാനത്ത് നനഞ്ഞ തുണികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും റിപ്പോര്‍ട്ടിലുണ്ട്.നനഞ്ഞ തുണിയില്‍ ഒന്‍പത് സെന്റിമീറ്റര്‍ നീളത്തില്‍ തലമുടിയുമുണ്ടായിരുന്നു. ഇതുകൂടാതെ മുന്‍നിരയിലെ രണ്ട് പല്ലുകള്‍ കണാതായിട്ടുണ്ട്. ഒക്ടോബര്‍ 28നാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്തത്. ആര്‍ഡിഒ വി ജയമോഹന്റെ നേതൃത്വത്തിലായിരുന്നു റീ പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ചീഫ് ഫോറന്‍സിക് സര്‍ജന്‍ രഞ്ജു രവീന്ദ്രന്‍, കെഎ അന്‍വര്‍, ഐശ്വര്യ റാണി എന്നിവരാണ് റീ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്ന മെഡിക്കല്‍ ടീമിലുണ്ടായിരുന്നത്.
എന്നാൽ, റീപോസ്റ്റ്‌മോര്‍ട്ടത്തില്‍ തലച്ചോറ് കാണാനില്ലെന്ന വാര്‍ത്തയോട് പ്രതികരിച്ച് ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ജിനേഷ് പി.എസ്. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ തലച്ചോറ് അടക്കം മുഴുവന്‍ ആന്തരികാവയവങ്ങളും പരിശോധിക്കാറുണ്ടെന്ന് ഡോ. ജിനേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തി. തലയോട്ടിയുടെ മുകള്‍ ഭാഗം അര്‍ദ്ധഗോളാകൃതിയില്‍ മുറിച്ചു മാറ്റിയതിന് ശേഷം തലച്ചോര്‍ പുറത്തെടുക്കുകയാണ് ചെയ്യുന്നത്. വിശദമായ പരിശോധനകള്‍ക്ക് ശേഷം തലച്ചോറും മറ്റ് അവയവങ്ങളും നെഞ്ചിലും വയറ്റിലുമായി നിക്ഷേപിക്കും. തുടര്‍ന്ന് തലയോട്ടിയുടെ ഭാഗം തുണി നിറച്ച് തിരിച്ചുവയ്ക്കും. അതായത് ഒരിക്കല്‍ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ മൃതദേഹത്തില്‍ തലച്ചോര്‍ ഉണ്ടാകില്ല.
ഡോ. ജിനേഷ് പി.എസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
Rally For Science, വാരം ആണല്ലോ. എന്ത് എഴുതി തുടങ്ങണം എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഒരു വാർത്ത കണ്ടത്. “റീ-പോസ്റ്റ്മോർട്ടം പരിശോധന നടത്തിയപ്പോൾ മൃതദേഹത്തിന് തലച്ചോറില്ല; പകരം നനഞ്ഞ തുണി” എന്നാണ് വാർത്തയുടെ തലക്കെട്ട്. മൃതശരീരത്തിലെ ബാഹ്യവും ആന്തരികവുമായ പരിക്കുകളും അസുഖവിവരങ്ങളും കണ്ടുപിടിക്കുക എന്നുള്ളത് പോസ്റ്റുമോർട്ടം പരിശോധനയുടെ പ്രധാന ലക്ഷ്യമാണ്. വിശദമായ ബാഹ്യപരിശോധനയ്ക്ക് ശേഷം എല്ലാ ആന്തരാവയവങ്ങളും പരിശോധിക്കേണ്ടതുണ്ട്.
കീഴ്ത്താടി മുതൽ ഇടുപ്പെല്ലിന്റെ മുൻഭാഗം വരെ സർജിക്കൽ മുറിവുണ്ടാക്കി, വാരിയെല്ലുകളുടെ മുൻഭാഗം മുറിച്ച്, നെഞ്ചെല്ല് (Sternum) എടുത്തുമാറ്റിയതിന് ശേഷം നാവു മുതൽ മലാശയം വരെയുള്ള എല്ലാ ഭാഗങ്ങളും പുറത്തെടുക്കുന്നു. ശ്വാസകോശം, ഹൃദയം, കരൾ, വൃക്കകൾ, പ്ലീഹ, ആഗ്നേയ ഗ്രന്ഥി എന്നിങ്ങനെ എല്ലാ അവയവങ്ങളും പുറത്തെടുത്ത് മുറിച്ച് നോക്കി (Dissection) അതിനുള്ളിലെ പരിക്കുകളും അസുഖ ലക്ഷണങ്ങളും രേഖപ്പെടുത്തുന്നു.
തലയിലെ കട്ടിയുള്ള ത്വക്കുഭാഗം (Scalp) രണ്ടുവശത്തേക്കും മാറ്റി, തലയോട്ടിയുടെ മുകൾഭാഗം അർദ്ധഗോളാകൃതിയിൽ മുറിച്ചു മാറ്റിയതിനു ശേഷം തലച്ചോർ പുറത്തെടുക്കുന്നു. വിശദമായ പരിശോധനകൾക്ക് ശേഷം തലച്ചോറും മറ്റ് അവയവങ്ങളും നെഞ്ചിലും വയറ്റിലും ആയി നിക്ഷേപിക്കുന്നു. തുണി നിറച്ച്, തലയോട്ടിയുടെ ഭാഗം തിരിച്ചുവച്ച്, 2 പാളികളായി മാറ്റിവച്ച ത്വക്ക് തുന്നിച്ചേർക്കുന്നു. വാർത്തയിൽ പറഞ്ഞിരിക്കുന്നത് പോലെ രണ്ടാമത് പോസ്റ്റുമോർട്ടം ചെയ്യുന്ന മൃതശരീരത്തിൽ തലയോട്ടിക്കുള്ളിലെ തലച്ചോർ കാണില്ല.