ഇസ്ലാമാബാദ്: പാകിസ്താനിലെ ശ്രദ്ധേയായ വനിതാ ജേര്‍ണലിസ്റ്റായ മാര്‍വി സിര്‍മേദിനെതിരെ മുസ്ലിം മത നേതാവിന്റെ ബലാത്സംഗ ഭീഷണി. ഒരു ടി വി ചാനലിലെ ലൈവ് ചര്‍ച്ചയ്ക്കിടെയാണ് സിര്‍മേദിനെിരെ ആക്രോശവുമായി ഹാഫിസ് ഹംദുള്ള എന്ന മതനേതാവ് പാഞ്ഞടുത്തത്. തനിക്കെതിരെ ഹംദുള്ള ബലാത്സംഗ ഭീഷണി മുഴക്കിയ കാര്യം സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കില്‍ സിര്‍മേദ് തുറന്നെഴുതുകയും ചെയ്തു.
ദുരഭിമാനക്കൊലയെ പറ്റിയുള്ള ഒരു ചാനല്‍ ചര്‍ച്ചയിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. നാദിയ മിര്‍സയാണ് ന്യൂസ് വണ്‍ ചാനലിലെ ഈ ചര്‍ച്ച നിയന്ത്രിച്ചിരുന്നത്. ഇസ്ലാമിക് പാര്‍ട്ടിയായ ജാമിയത് ഉലമ ഇ ഇസ്ലാമിന്റെ സെനറ്ററായ ഹാഫിസ് ഹംദുള്ള, അഭിഭാഷകനായ മസ്രൂര്‍ സാഹിബ്, മാര്‍വി സിര്‍മേദ് എന്നിവരാണ് ചര്‍ച്ചയില്‍ ഉണ്ടായിരുന്നത്. പാകിസ്താനിലെ ദുരഭിമാനക്കൊലകളെ കുറിച്ചായിരുന്നു സംവാദമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ വിഷയത്തില്‍ ഇസ്ലാമിക് കൗണ്‍സിലിന്റെ നിലപാടുകളെ മസ്രൂര്‍ സാഹിബ് നിശിതമായി വിമര്‍ശിച്ചു. പിന്നാലെ മാര്‍വി സിര്‍മേദും ഇതേ തരത്തില്‍ പ്രതികരിച്ചപ്പോഴായിരുന്നു ഹാഫിസ് ഹംദുള്ളയ്ക്ക് നിയന്ത്രണം വിട്ടത്. ഹാഫിസ് ഹംദുള്ള തന്നെ അധിക്ഷേപിച്ചു കൊണ്ട് പാഞ്ഞടുത്തു എന്നാണ് സിര്‍മേദ് ഫേസ്ബുക്കില്‍ എഴുതിയത്. നിന്റെ വസ്ത്രങ്ങള്‍ താന്‍ വലിച്ചുകീറുമെന്നും നിന്റെ അമ്മയോടും ഞാന്‍ ഇത് തന്നെ ചെയ്യുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയത്രെ.ഹാഫിസ് ഹംദുള്ളയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് മാര്‍വി സിര്‍മേദ്. സിര്‍മേദിനെ അധിക്ഷേപിച്ച ഹാഫിസ് ഹംദുള്ളയ്‌ക്കെതിരെ ഫേസ്ബുക്കില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയരുകയാണ്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:
www.v4vartha.com