ചിലർക്ക് ഈ വിഡിയോ ഒരു സംഭവമായൊന്നും തോന്നിയില്ലെന്നു വരാം. പക്ഷെ ഒന്നോർക്കണം സ്ത്രീകൾ ഫ്ലെക്സിബിൾ ആയിരിക്കാം, ഏതു സാഹചര്യങ്ങളുമായും പെട്ടന്നു പൊരുത്തപ്പെട്ടുവെന്നും വരാം. പക്ഷെ അവരെ ഒരു നിലയിലെത്തിക്കുന്ന മാതാപിതാക്കളെ മറന്ന് അവൾക്ക് ജീവിക്കാനാവില്ല. അവരെ വിട്ടു പോരുമ്പോൾ അവർ നൽകിക്കൊണ്ടിരുന്ന കരുതലും സ്നേഹവും അവൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ടാവും… തിരക്കുകൾക്കിടയിൽ അൽപനേരം അവളെ അറിയാൻ സമയം കണ്ടെത്തൂ…വനിതാദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ഈ തമിഴ്‌വിഡിയോ നമ്മളോടു പറയുന്നത് നമ്മൾ അറിഞ്ഞും അറിയാതെയും അവഗണിക്കുന്ന സ്ത്രീജന്മങ്ങളെക്കുറിച്ചാണ്. കാറിൽ യാത്ര ചെയ്യവേ ഒരു മകൾ അച്ഛനോട് ചില ചോദ്യങ്ങൾ ചോദിക്കുന്നു. അവളുടെ പ്രോജക്റ്റിൻെറ ഭാഗമാണ് ആ ചോദ്യങ്ങൾ എന്നു പറഞ്ഞാണ് അവൾ അച്ഛനോട് ചോദ്യങ്ങൾ ചോദിക്കുന്നത്
അച്ഛൻെറ മുഴുവൻ പേരെന്താണ്? വിവാഹത്തിനും മുമ്പും വിവാഹത്തിനു ശേഷവും?
അച്ഛൻറെ സുഹൃത്തുക്കൾ ആരാണ്? വിവാഹത്തിനും മുമ്പും വിവാഹത്തിനു ശേഷവും?
അച്ഛൻ എവിടെ താമസിക്കുന്നു? വിവാഹത്തിനും മുമ്പും വിവാഹത്തിനു ശേഷവും?
അച്ഛൻ ആരോഗ്യം എങ്ങനെ ശ്രദ്ധിക്കുന്നു? വിവാഹത്തിനും മുമ്പും വിവാഹത്തിനു ശേഷവും?
അച്ഛനിഷ്ടപ്പെടാത്ത എന്തെങ്കിലും കാര്യങ്ങൾ മറ്റൊരാൾക്ക് ഇഷ്ടമാണെങ്കിൽ അത് അവർക്കു വേണ്ടി ചെയ്തു കൊടുക്കുമോ?
അതിനെല്ലാം അദ്ദേഹം പറഞ്ഞ ഉത്തരം വിവാഹത്തിനും അതിനു ശേഷവും അദ്ദേഹത്തിൻെറ ജീവിതത്തിൽ ഒരു മാറ്റവും വന്നിട്ടില്ല എന്നും. മൂന്ന് തലമുറയായി തങ്ങൾ താമസിച്ചിരുന്ന വീട്ടിലാണ് ഇപ്പോഴും താമസിക്കുന്നതെന്നും. പഴയസുഹൃത്തുക്കളുമായി ഇപ്പോഴും നല്ല ബന്ധം തുടരുന്നുവെന്നും. ദിവസവും വ്യായാമത്തിനായി 1 മണിക്കൂർ വീതം മാറ്റിവെക്കുന്ന തനിക്ക് ഒരു ആഗോഗ്യപ്രശ്നവും ഇതുവരെ വന്നിട്ടില്ലെന്നുമാണ്.
എന്നാൽ ഇതേ ചോദ്യങ്ങൾ കുട്ടി അമ്മയോടു ചോദിക്കുന്നതും ഉത്തരം പറയുന്നതും റെക്കോർഡ് ചെയ്ത് അവൾ അച്ഛനെ കേൾപ്പിക്കുന്നു. അതിൽ തൻെറ ഭാര്യ പറയുന്ന മറുപടി അദ്ദേഹത്തിൻെറ കണ്ണുതുറപ്പിക്കുന്നു. വിവാഹത്തിനു ശേഷം തൻെറ പേരിൻെറ കൂടെ ഭർത്താവിൻെറ പേര് ചേർത്തുവെന്നും. സ്കൂൾ കോളേജ് കാലത്ത് നിരവധി സുഹൃത്തുക്കൾ ഉണ്ടായിരുന്ന തനിക്ക് ഇപ്പോൾ വിരലിലെണ്ണാവുന്ന സുഹൃത്തുക്കളേയുള്ളൂവെന്നും അവരിൽ പലരും ഭർത്താവിൻെറ കൂട്ടുകാരുടെ ഭാര്യമാരാണെന്നും അവർ പറയുന്നു. ജോലിത്തിരക്കിനിടെ വ്യായാമത്തിന് സമയം ലഭിക്കാറില്ലെന്നും അതുകൊണ്ട് രണ്ട് മക്കളെയും സിസേറിയനിലൂടെയാണ് പുറത്തെടുത്തതെന്നും അവൾ പറയുന്നു. വിവാഹത്തിനു മുമ്പ് 20 വർഷം അച്ഛനമ്മമാരുടെ കൂടെയായിരുന്നുവെന്നും വിവാഹശേഷം 20 വർഷമായി ഭർത്താവിൻെറ വീട്ടിലാണ് താമസമെന്നും. തൻെറ അച്ഛനമ്മമാരെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും അവൾ പറയുന്നു.
വിവാഹത്തിനു മുമ്പ് ശുദ്ധവെജിറ്റേറിയനായിരുന്ന താൻ ഭർത്താവിനു നോൺവെജ് ഭക്ഷണങ്ങൾ പാകപ്പെടുത്തിക്കൊടുക്കാറുണ്ടെന്നും. നോൺവെജ് സാധനങ്ങളുടെ മണം ഇഷ്ടമില്ലാഞ്ഞിട്ടും അത് കൈകാര്യം ചെയ്യുന്നതിൽ മാനസികമായി ബുദ്ധിമുട്ടുണ്ടായിട്ടും താൻ ഭർത്താവിൻെറ ഇഷ്ടത്തിനാണ് പ്രാമുഖ്യം കൊടുക്കുന്നതെന്നും അവൾ പറയുന്നതു കേട്ടപ്പോൾ അയാൾ അസ്വസ്ഥനാവുന്നു. മകളുടെ ഈ പ്രവൃത്തിയിലൂടെ അയാൾ ശ്രദ്ധിക്കാതെ പോയെ ഭാര്യയുടെ ഇഷ്ടങ്ങളെ അയാൾ തിരിച്ചറിയുന്നു. ഡി വിജയകുമാറാണ് ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്.