ന്യൂഡല്‍ഹി:സര്‍ക്കാരിന്റെ പ്രകടനം മോശമായതാണ് തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്നു കാണിച്ച് ഹൈക്കമാന്ടിനു ചെന്നിത്തല കത്തയച്ചു. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ പൂര്‍ണ്ണമായും നഷ്ടപ്പട്ടതായും സംസ്ഥാനത്ത് അഴിമതി വ്യാപകമാണെന്നും കത്തില്‍ പറയുന്നു. കഴിഞ്ഞ മാസമാണ് തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണം വിശദീകരിച്ച് രമേശ് ചെന്നിത്തല കത്ത് നല്‍കിയത്. തദ്ദേശ തിരഞ്ഞെടുപ്പിന് കേരളത്തിലെ പാര്‍ട്ടി സജ്ജമായിരുന്നില്ലെന്നും വിമതരെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി നടപടികളൊന്നും എടുത്തില്ലെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.
തദ്ദേശ തിരഞ്ഞെടുപ്പോടെ ബി.ജെ.പി കേരളത്തില്‍ ശക്തിപ്പെട്ടുവെന്നും ഹിന്ദു സമുദായം ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ ആരംഭിച്ചുവെന്നും കത്തില്‍ പറയുന്നു. ഈഴവ സമുദായം ബി.ജെ.പിക്കുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. കോണ്‍ഗ്രസിനെ എക്കാലവും പിന്തുണച്ചിരുന്ന നായര്‍ സമുദായം ബി.ജെപിയിലേക്കും എല്‍.ഡി.എഫിലേക്കും കൂടുമാറി.സര്‍ക്കാരില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള പ്രാമുഖ്യമാണ് ഹിന്ദു സമുദായത്തെ യു.ഡി.എഫില്‍ നിന്നകറ്റുന്നതെന്നും ചെന്നിത്തല ആരോപിക്കുന്നുണ്ട്. സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും ആളുകളെ കോണ്‍ഗ്രസില്‍ നിന്നും അകറ്റി- കത്തിൽ പറയുന്നു.