തിരുവനന്തപുരം: എമിഗ്രേഷൻ ക്ളിയറൻസ് ആവശ്യമില്ലാത്ത സിംഗപ്പൂരിലും ശ്രീലങ്കയിലും സന്ദർശക വിസയിൽ ആളുകളെ ഇറക്കി, അവിടെ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് അയയ്‌ക്കുന്ന പുതിയ മനുഷ്യക്കടത്ത് തന്ത്രം കണ്ടെത്തി. സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്ക് നഴ്സുമാർ, ഹൗസ്‌മെയ്‌ഡ്, ഡ്രൈവർ പോലുള്ള അൺസ്‌കിൽഡ് ജോലികൾ എന്നിവയ്‌ക്ക് വേണ്ടിയാണ് മനുഷ്യക്കടത്ത്. ചെന്നൈയിലെ ഒരു ഏജന്റ് തിരുവനന്തപുരം, ഹൈദരാബാദ്, ബംഗളുരു, ചെന്നൈ, മധുര വിമാനത്താവളങ്ങൾ വഴി നിരവധി പേരെ സന്ദർശക വിസയിൽ കടത്തിയെന്നാണ് വിവരം.
വീട്ട് ജോലിക്ക് കൊണ്ടുപോയി അനാശാസ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് കണക്കിലെടുത്ത് സ്ത്രീകൾക്ക് വിദേശത്തേക്ക് പോകുന്നതിന് കർശന നിയന്ത്രണമുണ്ട്. നഴ്സിംഗ് ജോലിയിൽ തട്ടിപ്പ് നടക്കുന്നതിനാൽ റിക്രൂട്ട്മെന്റ് ഓഡേപെക് പോലുള്ള സർക്കാർ ഏജൻസികൾ വഴിയാക്കിയിരിക്കുകയാണ്. ഈ നിയന്ത്രണങ്ങൾ മറികടന്ന് എമിഗ്രേഷൻ ഉദ്യോഗസ്ഥന്മാരുടെ കണ്ണ് വെട്ടിച്ച് മനുഷ്യക്കടത്ത് നടത്താനാണ് പുതിയ തന്ത്രം. എമിഗ്രേഷൻ ഉദ്യോഗസ്ഥരും ഇതിന് ഒത്താശ ചെയ്ത് ലക്ഷങ്ങൾ തട്ടുന്നുണ്ട്. വിസിറ്റിംഗ് വിസയും യാത്രച്ചെലവും ഏജന്റിന്റെ കമ്മിഷനും ഉൾപ്പെടെ നഴ്സുമാർക്ക് ഒന്നര ലക്ഷം മുതൽ രണ്ടര ലക്ഷം വരെയും ഡ്രൈവർ, വീട്ട് ജോലി എന്നിവയ്‌ക്ക് 70,000 മുതൽ ഒരുലക്ഷം വരെയുമാണ് നിരക്ക്.
ആദ്യം സൗദിയിലേക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും മേൽപ്പറഞ്ഞ ജോലികൾ ആവശ്യമുള്ളവരുടെ പാസ്പോർട്ടുകളിൽ വിസ സ്റ്റാമ്പ് ചെയ്യും. പിന്നീട് വിസകൾ പാസ്പോർട്ടുകളിൽ നിന്ന് വിദഗ്ദ്ധമായി ഇളക്കി മാറ്റും. ഈ പാസ്പോർട്ടുകൾ ഉപയോഗിച്ച് ശ്രീലങ്കയിലും സിംഗപ്പൂരിലും വിസിറ്റിംഗ് വിസയിൽ ആളെ ഇറക്കും. ഉദ്യോഗസ്ഥർക്ക് സംശയം തോന്നാതിരിക്കാൻ മടക്ക ടിക്കറ്റ് ഉൾപ്പെടെയാണ് യാത്ര. ഇവർ അവിടെ എത്തും മുമ്പ് തന്നെ ഇളക്കിമാറ്റിയ വിസകളുമായി ഏജന്റിന്റെ ആൾക്കാർ കൊളംബോയിലും സിംഗപ്പൂരിലും എത്തിയിരിക്കും. അവിടെ വച്ച് പാസ്പോർട്ടുകളിൽ ജോലിക്ക് പോകേണ്ട രാജ്യങ്ങളിലെ വിസ ഒട്ടിക്കും. വൈകുന്നേരമുള്ള വിമാനങ്ങളിൽ ഇവരെ ആ രാജ്യങ്ങളിലേക്ക് അയയ്‌ക്കും.
ഈ വർഷം ആദ്യം മുതൽ ഇത്തരം മനുഷ്യക്കടത്ത് തിരുവനന്തപുരം വിമാനത്താവളം വഴി ആരംഭിച്ചിരുന്നു. ചെന്നൈയിലെ ഏജന്റ് തിരുവനന്തപുരത്തെ ഇടനിലക്കാരെ ഉപയോഗിച്ചാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥന്മാരെ സ്വാധീനിച്ചത്. വിസിറ്റിംഗ് വിസയിലുള്ള മനുഷ്യക്കടത്ത് ആദ്യം കണ്ടുപിടിച്ചത് തിരുവനന്തപുരം വിമാനത്താവളത്തിലായിരുന്നു. ജനുവരിയിൽ തിരുവനന്തപുരത്ത് നിന്ന് പോയവരുടെ ലിസ്റ്റ് പരിശോധിച്ചപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കൂടുതലാണെന്ന് എമിഗ്രേഷൻ ചുമതലയുള്ള ഫോറിനർ രജിസ്ട്രേഷൻ ഓഫീസർ ജയമോഹൻ കണ്ടെത്തി. തുടർന്ന് ഫെബ്രുവരിയിൽ ഇത്തരം പതിനാറ് യാത്രക്കാരെ തടഞ്ഞുവച്ച് ചോദ്യം ചെയ്തു. കൂട്ടത്തിലുണ്ടായിരുന്ന ഒരു മലയാളി വനിതയുടെ പിതാവിനെ ടെലിഫോണിൽ ബന്ധപ്പെട്ടപ്പോൾ മകൾ സൗദിയിൽ നഴ്സിംഗ് ജോലിക്ക് പോകുന്നതാണെന്ന് അറിയിച്ചു. പക്ഷേ, ടിക്കറ്റ് കൊളംബോയിലേക്കായിരുന്നു. പതിനാറ് പേരും ഇങ്ങനെ പോകാൻ വന്നവരായിരുന്നു.