രാജ്യത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരായ കേസിൽ കക്ഷി ചേരാൻ ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണർ സുപ്രീംകോടതിയിൽ അപേക്ഷ നൽകി.വിരമിച്ച ഐ. എഫ്. എസ്. ഉദ്യോഗസ്ഥൻ ദേബ് മുഖർജിയാണ് പൗരത്വനിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്‌തത്. ആ കേസിൽ കക്ഷിചേരാനാണ് യു. എൻ മനുഷ്യാവകാശ കമ്മിഷണർ മിഷേൽ ബാഷ്ലെറ്റ് അപേക്ഷ നൽകിയത്. സ്വിറ്റ്‌സർലന്റിലെ ജനീവയിലുള്ള യു. എൻ മനുഷ്യാവകാശ കമ്മിഷണറുടെ ഓഫീസാണ് ഇക്കാര്യം ജനീവയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി കാര്യാലയത്തെ തിങ്കളാഴ്‌ച അറിയിച്ചത്.
സംഭവത്തെ ഇന്ത്യ രൂക്ഷമായി പ്രതികരിച്ചു. പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാൻ ഒരു വിദേശ കക്ഷിക്ക് യാതൊരു അവകാശവും ഇല്ലെന്നും വിദേശമന്ത്രാലയം വ്യക്തമാക്കി. പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ആ നിയമത്തിന് ഇന്ത്യൻ ഭരണഘടനയുടെ അംഗീകാരമുണ്ട്. ഭരണഘടനാ മൂല്യങ്ങളെല്ലാം പാലിക്കുന്ന നിയമമാണ് അത്. ഇന്ത്യാ വിഭജനം എന്ന ദുരന്തം സൃഷ്‌ടിച്ച മനുഷ്യാവകാശ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഇന്ത്യയുടെ ദീർഘകാല ദേശീയ പ്രതിബദ്ധത അതിൽ പ്രതിഫലിക്കുന്നുണ്ട്.
നിയമനിർമ്മാണത്തിനുള്ള ഇന്ത്യൻ പാർലമെന്റിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയവുമാണിത്. ഇന്ത്യയുടെ പരാമാധികാരത്തിൽ പുറമേ നിന്നുളളവർക്ക് ഇടപെടാൻ അധികാരമില്ല.- വിദേശ മന്ത്രാലയം പ്രസ്‌താവനയിൽ വ്യക്തമാക്കി. ഇന്ത്യയുടെ നിയമപരമായ നിലപാട് സുപ്രീംകോടതി ശരിവയ്‌ക്കുമെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.