രാജ്യത്ത് 60 ശതമാനത്തിലേറെ പേര്‍ 35 വയസ്സിന് താഴെ പ്രായമുള്ളവരാണെന്നും അവരിലാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്നും രാഷ്ട്രപതി റാംനാഥ് കോവിന്ദ്. ആധുനിക ഇന്ത്യയെ രൂപപ്പെടുത്താന്‍ യുവജനങ്ങള്‍ക്കാണ് സാധിക്കുകയെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. യുവജനങ്ങളെ ഇന്നത്തെ ലോകത്തിന് ആവശ്യമായ രീതിയില്‍ മത്സരക്ഷമത യുള്ളവരാക്കി മാറ്റാനായി ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അതെല്ലാം പ്രയോജനപ്പെടുത്തി അവസരങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ അവര്‍ തയ്യാറാകണം.
പുതിയ നൂറ്റാണ്ടിലെ യാഥാര്‍ത്ഥ്യങ്ങള്‍ അനുസരിച്ച് അവയെ അഭിമുഖീകരിക്കാന്‍ പ്രാപ്തരായി മുന്നേറാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. നമ്മൂടെ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയുമുണ്ട്. നിലവാരമേറിയ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിനായിരിക്കണം നമ്മള്‍ ശ്രമിക്കേണ്ടത്. പോഷകാഹാരക്കുറവ് പോലെയുള്ള കാര്യങ്ങള്‍ കുട്ടികളുടെ കാര്യത്തില്‍ പ്രധാനമാണ്. അവരുടെ ശാരീരികവും ബൗദ്ധികവുമായ വികാസത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഈ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിയേണ്ടതുണ്ട്.
സംഘര്‍ഷങ്ങളുടെയും ഭീകരവാദത്തിന്റെയും കാലമായ ഇപ്പോള്‍ വസുദൈവ കുടുംബകം എന്ന ആശയത്തേക്കുറിച്ച് പലര്‍ക്കും സംശയം തോന്നാം. എന്നാല്‍ എന്നും ഇന്ത്യയെ പ്രചോദിപ്പിച്ചിരുന്ന ആശയമാണത്. എല്ലാവരും ഒരുമയോടെ നിലകൊള്ളുന്നതും ശാന്തവും സമാധാനപരവും പ്രകൃതിയോടിണങ്ങി നില്‍ക്കുന്നതുമായ ഒരു ലോകം ഇന്ത്യയുടെ രാഷ്ട്രനിര്‍മാണ പദ്ധതിയുടെ വലിയ ലക്ഷ്യമാണ്. രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു.