യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മുഖ്യ പ്രതി പള്‍സര്‍ സുനി ഉപയോഗിച്ച മൊബൈല്‍ ഫോണിനെ സംബന്ധിച്ചു പൊലീസിനു സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണു നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കം എന്നാണു റിപ്പോർട്ടുകൾ. ഈ ഫോണ്‍ നടന്‍ ദിലീപിനു കൈമാറാനായി അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏല്‍പിച്ചതായി സുനില്‍ മൊഴി നല്‍കിയിരുന്നു. അതേസമയം, ചികില്‍സ തേടി കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നാദിര്‍ഷ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.
ക്രിമിനല്‍ കേസുകളില്‍ പങ്കാളിത്തമുള്ള പ്രതികളെ വിട്ടയയ്ക്കുമ്പോള്‍ കേസില്‍ അവശേഷിക്കുന്ന തെളിവുകള്‍ നശിപ്പിക്കാന്‍ അവര്‍ ശ്രമിക്കാറുണ്ട്. ഇതു നീരീക്ഷിക്കാന്‍ പൊലീസ് നടത്തിയ നീക്കം വിജയിച്ചതിന്റെ സൂചനയാണു നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനമെന്നാണു പൊലീസ് നിലപാട്.
പ്രതീഷ് ചാക്കോയും സഹ അഭിഭാഷകന്‍ രാജു ജോസഫും കേസില്‍ അറസ്റ്റിനു വഴങ്ങി കുറ്റസമ്മതം നടത്തിയിരുന്നു. സാധാരണ നിലയില്‍ അഭിഭാഷകരുടെ ഭാഗത്തുനിന്നു പ്രതീക്ഷിക്കാത്ത നീക്കം ഇവര്‍ നടത്തിയതു സംശയത്തോടെയാണു പൊലീസ് വീക്ഷിക്കുന്നത്. തുറന്നു സമ്മതിച്ചതിലും ഗൗരവമുള്ള മറ്റെന്തോ മറച്ചു പിടിക്കാനുള്ള നീക്കമാണിതെന്നാണ് അവരുടെ വിലയിരുത്തല്‍. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായുള്ള മൊഴികള്‍ വ്യാജമാണെന്നാണു പൊലീസിന്റെ നിഗമനം.
കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയില്‍ മുഖ്യപങ്കാളിയെന്നു പൊലീസ് ആരോപിക്കുന്ന നടന്‍ ദിലീപ് അറസ്റ്റിലായ ശേഷം അടുത്ത സുഹൃത്തായ നാദിര്‍ഷായും മറ്റു ബന്ധുക്കളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കേസില്‍ പോലീസിനെ ഏറ്റവും കുഴപ്പിച്ചതും മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകാത്തതായിരുന്നു. ഇത് ലഭ്യമാകുന്നതോടെ പ്രതികള്‍ക്കെതിരെ വ്യക്തമായ കുറ്റപത്രം സമര്‍പ്പിക്കാമെന്ന പ്രതീക്ഷയിലാണ് പോലീസ്.