വര്‍ക്കലയിലെ റിസോര്‍ട്ടില്‍ വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. വർക്കലയിലെ ഹെലിപ്പാഡിനു സമീപമുള്ള റിസോർട്ടിൽ സഹപാഠികൾക്കൊപ്പം താമസിച്ചുവന്ന തമിഴ്നാട് സ്വദേശിനിയായ എൻജിനീയറിങ് വിദ്യാർഥിനിയാണ് മരിച്ചത്. തൂത്തുക്കുടി ദിണ്ടിഗൽ കരിക്കാളി സേവഗൗണ്ടച്ചിപ്പടി 24-ൽ മഹേഷ് കണ്ണന്റെ മകളും കോയമ്പത്തൂർ നെഹ്റു എയ്റോനോട്ടിക് എൻജിനീയറിങ് കോളേജിലെ വിദ്യാർഥിനിയുമായ ദഷ്രിത(21)യാണ് മരിച്ചത്.തിങ്കളാഴ്ച പുലർച്ചെ ദഷ്രിതയ്ക്ക് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
നാല് ആൺകുട്ടികളും ദഷ്രിതയടക്കം നാല് പെൺകുട്ടികളും വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ചുവരികയായിരുന്നു. എല്ലാവരും എയ്റോനോട്ടിക് എൻജിനീയറിങ് വിദ്യാർഥികളാണ്.
ഈ മാസം 20-നാണ് ദഷ്രിതയും ഒരു ആൺകുട്ടിയും റിസോർട്ടിലെത്തിയത്. മറ്റുള്ളവർ 17 മുതൽ റിസോർട്ടിൽ മുറിയെടുത്തു താമസിച്ചുവരികയായിരുന്നു. ബർത്ത് ഡേ പാർട്ടിക്കായി എത്തിയെന്നാണ് ഇവർ പോലീസിനു മൊഴിനൽകിയിട്ടുള്ളത്. സംഭവത്തെത്തുടർന്ന് ഒപ്പമുണ്ടായിരുന്ന ഏഴുപേരെയും പോലീസ് നിരീക്ഷണത്തിലാക്കി.