സിക വൈറസ് ബാധ സംബന്ധിച്ച് തിരുവനന്തപുരത്ത് നിന്നും അയച്ച 17 സാംപിളുകളുടെ ഫലം നെഗറ്റീവായി. പൂണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാംപിളുകളാണ് നെഗറ്റീവായത്. സിക്ക വൈറസിൽ ആശങ്കാജനകമായ സാഹചര്യം നിലവിലില്ലെന്നാണ് ആരോഗ്യവകുപ്പിൻ്റേയും ആരോഗ്യവിദഗ്ദ്ധരുടേയും നിഗമനം. രോഗ ബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ വ്യാപകമായി സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുന്നുണ്ട്. തിരുവനന്തപുരത്ത് പനിയടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുള്ള ഗർഭിണികളുടെ സാംപിളുകളും പരിശോധനയ്ക്ക് അയക്കുന്നുണ്ട്. ഇന്നലെ വരെ സംസ്ഥാനത്ത് 15 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
സിക്ക വൈറസ് സാഹചര്യം പഠിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിലേക്ക് അയച്ച ആറംഗ സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തുന്നുണ്ട്. സംസ്ഥാനത്തെ ആരോഗ്യ സ്ഥിതി കേന്ദ്രത്തിന്റെ നിരീക്ഷണത്തിലാണ് എന്നും കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നു.