ചേർത്തലയിൽ ഇന്നലെ ആർ.എസ്.എസ്. പ്രവർത്തകൻ വെട്ടേറ്റുമരിച്ച സംഭവത്തിൽ ആറ് എസ്.ഡി.പി.ഐക്കാർ കസ്റ്റഡിയിൽ.
ആർ.എസ്.എസ്. നാഗംകുളങ്ങര മുഖ്യശിക്ഷക് വയലാർ ഗ്രാമപ്പഞ്ചായത്ത് നാലാംവാർഡ് തട്ടാപറമ്പ് രാധാകൃഷ്ണന്റെ മകൻ നന്ദുകൃഷ്ണ(22)യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആർ.എസ്.എസ്. പ്രവർത്തകൻ വയലാർ കടപ്പള്ളി കെ.എസ്.നന്ദു(23)വിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ച നന്ദുകൃഷ്ണയുടെ തലയ്ക്കുപിന്നിലാണ് വെട്ടേറ്റത്. കെ.എസ്.നന്ദുവിന്റെ വലതുകൈയാണ് അറ്റുപോയത്. ഇരുവരെയും ഉടൻ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും നന്ദുകൃഷ്ണ രാത്രി 8.30-ഓടെ മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിൽ രാവിലെ ആറ് മുതൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു.