കെയ്‌റോ: ഈജിപ്തില്‍ നിന്നും 224 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം തകര്‍ത്തതിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. ഐഎസ് ഭീകരരുടെ ശക്തി കേന്ദ്രമായ സിന മേഖലയില്‍ വച്ചാണ് വിമാനവുമായുള്ള റഡാര്‍ ബന്ധം നഷ്ടമായത്.
അപകടത്തെകുറിച്ചന്വേഷിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഉത്തരവിട്ടു. റഷ്യന്‍ രക്ഷപ്രവര്‍ത്തകരെ അപകട സ്ഥലത്തേക്ക് അയക്കുമെന്നും അദ്ദേഹം അറിയിച്ചു. 100 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ പുലർച്ചെ 5.51 ന് (ഇന്ത്യൻ സമയം രാവിലെ 9.21) സിനായിലെ ടൂറിസ്റ്റ് സങ്കേതമായ ഷാറം എൽ ഷെയ്ക്കിൽനിന്നു റഷ്യയിലെ സെന്റ്പീറ്റേഴ്‌സ്ബർഗിലേക്കു പറക്കുകയായിരുന്ന മെട്രോജെറ്റ് എയർബസ് എ-321 ആണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ 224 പേർ മരിച്ചിരുന്നു. ഇതിൽ 17 പേർ കുട്ടികളും ഏഴുപേർ വിമാനജീവനക്കാരുമാണ്. യാത്രക്കാരിൽ 214 പേർ റഷ്യക്കാരും മൂന്നുപേർ യുക്രെയ്ൻകാരുമാണ്. 138 സ്ത്രീകളും 62 പുരുഷന്മാരുമുൾപ്പെട്ട വിനോദയാത്രാസംഘമാണ് അപകടത്തിൽപ്പെട്ടത്.
വിമാനത്തിന്റെ യന്ത്ര തകരാറാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക വിവരം. വിമാനത്തില്‍ 217 യാത്രക്കാരുണ്ടായിരുന്നതായി റഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഈജിപ്തില്‍ നിന്നും റഷ്യയിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ വിമാനം തകര്‍ന്നതായി ഈജിപ്ത് സ്ഥിരീകരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് വിമാനം തകര്‍ന്നതായി അറിയിച്ചത്.