എസ് എഫ് ഐ നേതാക്കൾ ഉൾപ്പെട്ട പിഎസ്സി പരീക്ഷാ തട്ടിപ്പിൽ പുറത്തുവരുന്നത് വൻ ക്രമക്കേട്. ക്രമക്കേടിന് പിന്നിൽ ആസൂത്രിത നീക്കം ഉണ്ടായെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതോടെ പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് റദ്ദാക്കിയേക്കും.
എസ്.എഫ്.ഐ യൂണിറ്റ് മുന്‍പ്രസിഡന്റായ ശിവരഞ്ജിത്ത് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരനാണ്. മുന്‍സെക്രട്ടറി നസീം 28ാം റാങ്കുകാരനും മറ്റൊരു പ്രതിയായ പ്രണവ് രണ്ടാം റാങ്കുകാരനുമാണ്. വധശ്രമക്കേസില്‍ ശിവരഞ്ജിത്ത് ഒന്നാം പ്രതിയും നസീം രണ്ടാം പ്രതിയുമാണ്.
എസ്.എം.എസ് വഴി പരീക്ഷാ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം. പരീക്ഷാ സമയത്ത് ഇവരുടെ ഫോണിലേക്ക് 90ഓളം എസ്.എം.എസുകള്‍ വന്നിരുന്നു. ഇതില്‍ അസ്വാഭാവികതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇവര്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതായും റാങ്ക് ലിസ്റ്റില്‍ ക്രമക്കേട് നടന്നതായും നേരത്തെ ആരോപണമുണ്ടായിരുന്നു. പി.എസ്.സി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. പരീക്ഷാ സമയത്ത് മൂവരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന.