നോട്ടുനിരോധനം പൂര്‍ത്തിയായി ഒരു വര്‍ഷം തികയുമ്പോള്‍ ഗുണങ്ങള്‍ അക്കമിട്ടുനിരത്തി പ്രധാനമന്ത്രിയുടെ വീഡിയോ. കണക്കുകള്‍ സഹിതം നിരത്തിയ ഒരു ചെറു വീഡിയോ ആണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്. നോട്ട് നിരോധനം വന്‍ വിജയമായിരുന്നുവെന്നാണ് ദൃശ്യത്തിലൂടെ പ്രധാനമന്ത്രി പങ്കു വയ്ക്കുന്നത്. നോട്ടു നിരോധനത്തോടെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളുടെ വിനിമയം കുറഞ്ഞു. ഇതോടെ ഭീകരര്‍ക്കും നക്‌സലുകള്‍ക്കുമിടയിലേക്കുള്ള പണലഭ്യത കുറഞ്ഞു. ഇത് ഭീകരവാദത്തെ ബാധിച്ചുവെന്നും പ്രധാനമന്ത്രി അവകാശപ്പെടുന്നു. ഹവാല ഇടപാടുകള്‍ക്കും കുറവുണ്ടായതായി പറയുന്നു.
നോട്ട് നിരോധനത്തിന് പിന്നാലെ കശ്മീരില്‍ പട്ടാളത്തിന് നേരെയുണ്ടായിരുന്ന കല്ലേറ് 75 ശതമാനവും കുറഞ്ഞതായും നക്‌സല്‍ വാദികളുടെ എണ്ണത്തില്‍ 20 ശതമാനത്തിന്റെ കുറവ് വന്നതായും പറയുന്നു. രാജ്യത്തെ മയക്കുമരുന്ന് ഇടപാടുകള്‍ക്ക് ഒരു പരിധിവരെ ഉപയോഗിച്ചിരുന്നത് കള്ളനോട്ടുകളാണ്. നിലവില്‍ ദേശത്ത് പ്രചാരത്തില്‍ ഉണ്ടായിരുന്നത് 12 ലക്ഷം കോടിയുടെ ഉയര്‍ന്ന മൂല്യമുള്ള കറന്‍സിയാണ്. നോട്ട് നിരോധനം നടന്നില്ലായിരുന്നുവെങ്കില്‍ 18 ലക്ഷം കോടി ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പ്രചരിച്ചിരുന്നേനെ. ഉയര്‍ന്ന മൂല്യമുള്ള 6 ലക്ഷം കോടിരൂപയുടെ കള്ളനോട്ടാണ് നശിപ്പക്കപ്പെട്ടതെന്നും വീഡിയോയില്‍ പറയുന്നു.
കള്ളനോട്ടുകള്‍ക്കെതിരെയുള്ള ഈ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് മൂലം 2.24 ലക്ഷം വ്യാജകമ്പനികള്‍ റദ്ദാക്കപ്പെട്ടു. ഇതോടെ കള്ളപ്പണം സൂക്ഷിച്ചിരുന്ന ഇവരുടെ നൂറുനൂറ് വ്യാജ ബാങ്ക് അക്കൗണ്ടുകളും അടക്കേണ്ടി വന്നതായും വിലയിരുത്തുന്നു. ഇതിന് പിന്നാലെ 1626 കോടി ബിനാമി ഇടപാടുകള്‍ പതിയെ പതിയെ അവസാനിപ്പിക്കേണ്ടി വന്നുവെന്നും മറ്റൊരു സര്‍ക്കാരും ഇതിനായൊരു ധൈര്യം കാണിച്ചില്ലെന്നും പറയുന്നു. നോട്ട് നിരോധനം മൂലം കള്ള നോട്ടിന്റെ വ്യാപനം ഒരു പരിധിവരെ തടയുവാന്‍ സാധിച്ചു. നോട്ട് നിരോധനത്തിന് മുന്‍പ് ഒരേ വിലാസത്തില്‍ നൂറുകണക്കിന് കമ്പനികളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത്. സാധാരണക്കാര്‍ക്ക് മൂല്യത്തിന് അനുസരിച്ചുള്ള തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിക്കുകയും ദരിദ്രര്‍ക്കും ചൂഷണങ്ങളില്‍ നിന്നുള്ള മോചനവും സാധ്യമാകുകയും ചെയ്തു. പ്രധാനമന്ത്രി വീഡിയോയിൽ റയുന്നു.