തിരുവനന്തപുരം: രാജി വച്ച പി സി ജോർജിനെ എംഎൽഎ സ്ഥാനത്തുനിന്നും സ്പീക്കർ അയോഗ്യനാക്കി.കൂറുമാറ്റ നിരോധനനിയമപ്രകാരം അദ്ദേഹത്തെ അയോഗ്യനാക്കിയതായി സ്പീക്കർ എന ശക്തൻ അല്പം മുൻപാണ് തീരുമാനം അറിയിച്ചത്. 13ാം നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത് വരെയാണ് അയോഗ്യത. പി സി ജോർജിനെ കഴിഞ്ഞ ജൂണ്‍ 3 മുതൽ അയോഗനാക്കിയെന്നു അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച കോണ്‍ഗ്രസ് ഹർജി സ്പീക്കർ അംഗീകരിച്ചു. മുൻകാല പ്രാബല്യ ത്തോടെയാണ് സ്പീക്കർ ജോർജിനെ പുറത്താക്കിയത് . എംഎൽഎ സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ടെങ്കിലും പി സി ജോർജിന് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനു തടസമില്ല.
ജോര്‍ജ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതി, ഹൈക്കോടതിയില്‍ നല്‍കിയ ക്വാവാറന്റോ ഹര്‍ജി, കേരളാ കോണ്‍ഗ്രസ് സെക്യൂലര്‍ പുനരുജ്ജീവിപ്പിച്ചതായും കോണ്‍ഗ്രസിനും യുഡിഎഫിനും എതിരായി വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് നല്‍കിയ കത്ത് കൂടാതെ അരുവിക്കരയില്‍ കെ. ദാസ് എന്ന സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും ദാസ് വിജയിക്കുമെന്ന് പ്രഖ്യാപിച്ചതും ജോര്‍ജിന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ പതിച്ചതും തെളിവായെന്നും സ്പീക്കര്‍ പറഞ്ഞു.
അയോഗ്യനാക്കാനുള്ള തീരുമാനം വരുന്നതിന് തലേന്ന് നല്‍കിയ രാജി ശരിയായ നടപടിയല്ല അതിനാൽ തന്നെ രാജി സ്വീകരിച്ചിട്ടില്ല. അയോഗ്യത വന്നതിനുശേഷം എം.എല്‍.എ എന്ന നിലയില്‍ സ്വീകരിച്ച ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.#
അതേസമയം കൂറുമാറ്റ നിയമപ്രകാരം തന്നെ സ്പീക്കര്‍ ശക്തന്‍ അയോഗ്യനാക്കിയ നടപടി നിയപരമായി പരിശോധിക്കുമെന്ന് മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് പറഞ്ഞു. താന്‍ എഴുതി നല്‍കിയ രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ ബാധ്യസ്ഥനാണ്. പക്ഷെ അദ്ദേഹം ആരുടെയോ കൈയ്യിലെ ചട്ടുകമായതിനാലാണ് രാജി സ്വീകരിക്കാതെ, മുന്‍കാല പ്രബല്യത്തോടെ തന്നെ അയോഗ്യനാക്കിയത്. ജോർജ് പറഞ്ഞു.