ശബരിമലയില്‍ പോകുന്ന വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധമാക്കി. വാഹനം പുറപ്പെടുന്ന സ്ഥലത്തെ സ്റ്റേഷനില്‍ നിന്ന് പാസ് വാങ്ങണം. എല്ലാ സ്റ്റേഷനുകളില്‍ നിന്നും പാസ് സൗജന്യമായി നല്‍കും. പാസില്ലാത്ത വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചാണ് ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്.
നവംബര്‍ 15 മുതല്‍ 2019 ജനുവരി 20 വരെയായിരിക്കും പുതിയ സുരക്ഷാ ക്രമീകരണം. ഇലവുങ്കല്‍, ചാലക്കയം, പമ്പ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പാണ്ടിത്താവളം, ഉപ്പുതറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങളും ഈ മേഖലയ്ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുമാണ് പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്.
അതേസമയം ശബരിമല യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനു വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ ആര്യാമ സുന്ദരം ഹാജരാകുമെന്ന് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു. യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ 13നു പരിഗണിക്കുമ്പോൾ ആര്യാമ സുന്ദരം ഹാജരായി ദേവസ്വം ബോർഡിന്റെ നിലപാട് അറിയിക്കും. വിധിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി എന്തു തീരുമാനം എടുത്താലും അതു നടപ്പിലാക്കാനുള്ള പൂർണബാധ്യത ഭരണഘടനാസ്ഥാപനമായ ദേവസ്വം ബോർഡിനുണ്ട്.