ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ചു വൈദികര്‍ക്കെതിരെയുള്ള ലൈംഗിക വിവാദത്തില്‍ ആരോപണം ശക്തം. ഇതുസംബന്ധിച്ച കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ഡിജിപിയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.അതേസമയം, ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ അറിയിച്ചു.
അതേസമയം, കേസില്‍ അന്വേഷണം ആരംഭിക്കുമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാര്‍ വി.എസ് അച്യുതാനന്ദന്‍ ഡിജിപിക്ക് കത്ത് നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. കേസില്‍ പ്രതിസ്ഥാനത്തുള്ളവര്‍ തന്നെ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു വി എസിന്റെ കത്തിന്റെ ഉള്ളടക്കം.
ഇത് സംസ്ഥാന പൊലീസിനെ നോക്കുകുത്തിയാക്കുന്ന പ്രവണതയാണെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ വൈദീകര്‍ക്കെതിരെ യുവതിയുടെ പരാതിയില്ല. ഇവരുടെ ഭര്‍ത്താവ് സഭാ നേതൃത്വത്തിന് നല്‍കിയ പരാതി മാത്രമാണ് ഉള്ളത്. എന്നാല്‍, ഇതിന്മേല്‍ കേസ് അന്വേഷണം സാധ്യമല്ലെന്നാണ് പൊലീസ് മുമ്പ് നല്‍കിയിരുന്ന വിശദീകരണം. ഇരയായ സ്ത്രീ പരാതി നല്‍കിയാല്‍ കേസ് എടുത്ത് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.
ലൈംഗീകാരോപണത്തില്‍ പരാതി ഇല്ലെങ്കില്‍ പോലും കേസെടുക്കാമെന്ന നിയമം പൊലീസ് പാലിക്കുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നതാണ് അന്വേഷണത്തിന് തടസമായത് എന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍, സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കുമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, ലൈംഗിക ആരോപണ വിവാദത്തില്‍ പരാതി സഭാ നേതൃത്വം സ്ഥിരീകരിച്ചിരുന്നു. അഞ്ച് വൈദികര്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് യുവതിയുടെ ഭര്‍ത്താവായിരുന്നു സഭാ നേൃത്വത്തിന് പരാതി നല്‍കിയത്.