ഒാഖി ചുഴലി മിനിക്കോയ്, കൽപേനി ദ്വീപുകളിൽ വ്യാപകനാശം വിതച്ചു. നങ്കൂരമിട്ടമത്സ്യബന്ധന ബോട്ടുകളിൽ ഏറെയും വെള്ളത്തിലായി. അഞ്ച് ബോട്ട് തകർന്നു. ശുദ്ധജലവിതരണം നിലച്ചു. പലയിടങ്ങളിലും വൈദ്യുതിവിതരണം നഷ്ടപ്പെട്ടു. കവരത്തിയിലെ ഏഴ് സ്കൂളുകള്‍ക്കും ഐടിഐക്കും ബിഎഡ് സെന്ററിനും അവധിയായിരുന്നു. ദ്വീപുകളിലേക്കുള്ള യാത്രയും നിരോധിച്ചിരിക്കുകയാണ്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളെ ദ്വീപില്‍ നിന്നും കൊച്ചിയിലേക്ക് കൊണ്ടുപോകുന്ന ആംബുലന്‍സ് സര്‍വീസായ ഹെലികോപ്റ്ററുകളും റദ്ദാക്കി. കവരത്തി, അഗത്തി, മിനിക്കോയ്, അമേനി, കദ്മത്ത്, ചെത്തിലാത്ത്, ബിത്ര, ആന്ത്രോത്ത്, കല്‍പ്പേനി, കില്‍ത്താന്‍ എന്നിങ്ങനെ പത്ത് ദ്വീപുകളിലും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
കവരത്തിയില്‍ ആളുകളെ പാര്‍പ്പിക്കുന്നതിനായി സ്കൂളുകള്‍ സജ്ജമാക്കിയതായി 2010 മുതല്‍ അവിടെയുള്ള എ ചന്ദ്രമോഹനന്‍ പറഞ്ഞു. കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമായി വിതരണം ചെയ്യുന്ന എന്‍ഐഒടി പ്ലാന്റ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തകരാറിലായതോടെ പൈപ്പ് ജലത്തെ ആശ്രയിക്കുന്നവരുടെ കുടിവെള്ളം മുട്ടും. ജലവിതരണ സംവിധാനം ശരിയാക്കാന്‍ ഏകദേശം ഒരു മാസമെങ്കിലും വേണമെന്നാണ് വിശദീകരണം. യന്ത്രം കേടായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഉരു കടലില്‍ ഒഴുകുന്നുണ്ട്. ഇതില്‍ എട്ട് പേരുണ്ടെന്നാണ് വിവരം. ഇതില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.
ഉരുവിന്റെ ഭാരം കുറയ്ക്കുന്നതിനായി ചരക്കുവാഹനത്തിലെ സാധനങ്ങള്‍ കടലില്‍ തള്ളുകയാണെന്ന് കവരത്തിയിലെ വിജിലന്‍സില്‍ ജോലിചെയ്യുന്ന വടകര സ്വദേശി പി സതീശന്‍ പറഞ്ഞു. മിനിക്കോയ്, കല്‍പ്പേനി ദ്വീപുകളിലാണ് കാറ്റും മഴയും ശക്തമായിട്ടുള്ളത്. കല്‍പ്പേനിയില്‍ അഞ്ച് ബോട്ടുകള്‍ തകര്‍ന്നിട്ടുണ്ട്. എല്ലാ ദ്വീപുകളില്‍ നിന്നും മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ സുരക്ഷിതമായ സ്ഥാനത്തേയ്ക്കു മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു.