അപേക്ഷിച്ചയുടൻ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നിയമ ഭേദഗതി സഭ പാസാക്കി. 2019ലെ കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ ബില്ലാണ് നിയമസഭ പാസാക്കിയത്. ജില്ലാ ഏകജാലക ബോർഡിന് അപേക്ഷയും സത്യവാങ്മൂലവും നൽകുമ്പോൾ ലഭിക്കുന്ന രസീത് പ്രകാരം പിറ്റേ ദിവസംതന്നെ വ്യവസായം ആരംഭിക്കാം.
കേരള ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗര പ്രദേശ വികസനവും ഭേദഗതി ബില്ലും ഇതോടൊപ്പം സഭ പാസാക്കി. വ്യവസായ മന്ത്രി ഇ പി ജയരാജനാണ് ബിൽ അവതരിപ്പിച്ചത്. കേരളത്തിന്റെ വ്യവസായ മേഖലക്ക് കൂടുതൽ ഉത്തേജനം നൽകുന്ന പുതിയ നിയമപ്രകാരം മൂന്നു വർഷം വരെ പത്തുകോടി രൂപവരെ മുതൽമുടക്കുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭം ആരംഭിക്കാൻ ലൈസൻസുകൾ ആവശ്യമില്ല.
മൂന്നു വർഷം കഴിഞ്ഞാൽ ആറു മാസത്തിനകം എല്ലാ ലൈസൻസുകളും ക്ലിയറൻസുകളും എടുക്കണം. റെഡ് കാറ്റഗറിയിൽപെട്ടതോ നെൽവയൽ തണ്ണീർത്തട നിയമം തീരദേശ പരിപാലന നിയമം എന്നിവ ലംഘിച്ചുള്ളതോ ആയ വ്യവസായം ആരംഭിക്കാൻ ഈ നിയമ പ്രകാരം സാധിക്കില്ല.