പൗരത്വ നിയമ ഭേദഗതി ബിൽ കേരളത്തിൽ നടക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോട്ട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പിയിൽ കന്യാസ്ത്രീകൾ ട്രെയിനിൽ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവനയെയും പിണറായി രൂക്ഷമായി വിമർശിച്ചു. സാമ്പത്തിക തകർച്ചയും കോവിഡ് മഹാമാരിയും രാജ്യത്തെ ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്കും വറുതിയിലേക്കുമാണ് തള്ളിവിട്ടിരിക്കുന്നത്. സാധാരണ നിലയ്ക്ക് ജനങ്ങളുടെ ദുരിതം പരിഹരിക്കാനും ലഘൂകരിക്കാനുമുള്ള ഉത്തരവാദിത്തം കേന്ദ്രസർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ ഇവിടെ കേന്ദ്രസർക്കാർ അതിന് തയ്യാറാകുന്നില്ലെന്ന് മാത്രമല്ല, ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കുന്നത്- പിണറായി പറഞ്ഞു.
ഇത് ആർ.എസ്.എസിന്റെ അജണ്ടയാണെന്നും ഇതുമായാണ് ബി.ജെ.പി. സർക്കാർ മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യവും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കുന്ന നമ്മുടെ ഭരണഘടന തകർക്കാനുള്ള നീക്കവും ഇതിനൊപ്പം നടക്കുകയാണ്. കോൺഗ്രസ് ബി.ജെ.പിക്ക് ഒപ്പം ചേർന്നു കൊണ്ട് എൽ.ഡി.എഫിനെ ആക്രമിക്കാനാണ് വലിയ താൽപര്യം പ്രകടിപ്പിക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു.