കൊറോണ രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിന് പുതിയ നിർദ്ദേശങ്ങളുമായി കേന്ദ്രസർക്കാർ. ഗുരുതരമായി രോഗം ബാധിച്ചവർക്ക് മാത്രം ഡിസ്ചാർജിനു മുൻപ് ടെസ്റ്റ് മതിയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്. രോഗം ഭേദമായവര്‍ക്ക് ആശുപത്രി വിടുന്നതിന് മുമ്പ് രണ്ടുതവണയാണ് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നത്. എന്നാല്‍ ഇനി ഗുരുതരമായി രോഗം ബാധിച്ച് പിന്നീട് ഭേദമായവര്‍ക്ക് ആശുപത്രി വിടുന്നതിന് മുമ്പ് ഒരു കൊവിഡ് ടെസ്റ്റ് മതിയെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.
പനി മൂന്ന് ദിവസത്തിനുള്ളില്‍ മാറുകയും ഓക്സിജന്‍ സാച്ചുറേഷന്‍ 95 ശതമാനത്തിന് മുകളില്‍ നില്‍ക്കുകയും ചെയ്താല്‍ 10 ദിവസത്തിന് ശേഷം ഡിസ്‍ചാര്‍ജ് ചെയ്യാം. എന്നാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ പനി മാറാതിരിക്കുകയും ഓക്സിജന്‍ തെറാപ്പി തുടരുകയും ചെയ്യേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത് എങ്കിൽ ഇവരുടെ ഡിസ്ചാർജ് വൈകും. ഇത്തരക്കാരെ രോഗം പൂർണമായും മാറിയതിനു ശേഷം മാത്രമേ ഡിസ്ചാർജ് ചെയ്യുകയുള്ളൂ.
മൂന്ന് ദിവസമായി പനി ഇല്ലാതിരിക്കുകയും പത്തുദിവസത്തിന് ശേഷവും രോഗലക്ഷണങ്ങള്‍ കാണിക്കാതിരിക്കുകയും ചെയ്താൽ ഇവരെ ഡിസ്ചാർജ് ചെയ്യാവുന്നതാണ്. എന്നാൽ ഇവർക്ക് ഏഴു ദിവസം വീട്ടിൽ ക്വാറന്റൈൻ നിർബന്ധമാണ്.