കാനഡയിൽ തലച്ചോറിനെ ബാധിക്കുന്ന അജ്ഞാത രോഗം പടരുന്നതായി സൂചന. കാഴ്ചാ ശക്തി, കേള്‍വി, സംതുലനം, ഓര്‍മ നഷ്ടപ്പെടല്‍ തുടങ്ങിയ ലക്ഷണമാണ് ഈ രോഗബാധിതരില്‍ കണ്ടുവരുന്നത്.
50 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. ആറ് പേര്‍ രോഗബാധയേറ്റ് മരിച്ചതായും ന്യൂയോര്‍ക്ക് ടൈംസടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാനഡയിലെ ന്യൂ ബ്രണ്‍സിക് പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ബ്രണ്‍സിക് സിന്‍ഡ്രം എന്നാണ് രോഗത്തിന് പേര് നല്‍കിയിരിക്കുന്നത്.
തലച്ചോറിനെയാണ് രോഗം ബാധിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
രോഗ ബാധിതരായവരില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും വിവരം ശേഖരിക്കാന്‍ നാല് മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ചോദ്യാവലി ഒരുക്കിയും അന്വേഷണം തുടരുകയാണ്. ഇത്തരത്തില്‍ എല്ലാ സാധ്യതകളും പരിശോധിച്ച് വരികയാണെന്നും, ശേഷമേ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയൂവെന്നും വിദഗ്ധസമിതി അധ്യക്ഷന്‍ ഡോ. എഡ്വേര്‍ഡ് ഹെന്റിക്സ് പറയുന്നു.