ഉരുള്‍പൊട്ടല്‍ നാശം വിതച്ച കോഴിക്കോട്ടെ കട്ടിപ്പാറയിലേക്ക് ഡല്‍ഹിയില്‍ നിന്ന് വിദഗ്ധ സംഘം പുറപ്പെട്ടു. മണ്ണിനടിയില്‍പ്പെട്ടവരെ കണ്ടെത്താനുള്ള സ്‌കാനര്‍ ഉച്ചയോടെ എത്തും. വിദഗ്ധ സംഘത്തിന് പ്രവര്‍ത്തിക്കാനാവശ്യമായ സൗകര്യങ്ങള്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുമന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. വീടും കൃഷിയും നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കട്ടിപ്പാറ കരിഞ്ചോല മലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ രണ്ടുപേര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരുകയാണ്. കരിഞ്ചോല അബ്ദുറഹ്മാന്റെ ഭാര്യ നഫീസ, ഹസന്റെ ഭാര്യ ആസ്യ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നലെ നാലുേപരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം 12 ആയി.
മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, ജില്ലാ കലക്ടര്‍ യു.വി. ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. രാവിലെ മുതല്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 40 പേര്‍ വീതമുള്ള രണ്ട് യൂണിറ്റുകള്‍, 280 പേരുള്ള ഫയര്‍ഫോഴ്സ് വിഭാഗം, 10 സന്നദ്ധ സംഘടനകളിലെ 185 പ്രവര്‍ത്തകര്‍, 50ലധികം പൊലീസുകാര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ തെരച്ചില്‍ തുടങ്ങിയിരുന്നു. ഏഴ് മണ്ണുമാന്തി യന്ത്രങ്ങള്‍ സ്ഥലത്തെത്തിച്ചിരുന്നു. വലിയ പാറക്കല്ലുകള്‍ പൊട്ടിച്ചുനീക്കാന്‍ കംപ്രസറും മറ്റും ഒരുക്കി. പൊലീസിന്റെ ഡോഗ് സ്ക്വാഡിലെ രണ്ട് നായ്ക്കളെയും ഉപയോഗപ്പെടുത്തി. പൊലീസ് നായ്ക്കള്‍ മണംപിടിച്ചെത്തിയ സ്ഥലത്തായിരുന്നു ഇന്നലെ മൃതദേഹങ്ങള്‍ കണ്ടെഡത്തിയിരുന്നത്.
കാണാതായ കരിഞ്ചോല ഹസന്റെ മകള്‍ നുസ്റത്ത് (26), നുസ്റത്തിന്റെ മകള്‍ റിന്‍ഷ ഷെറിന്‍ (നാല്), ഹസന്റെ മകന്‍ മുഹമ്മദ്റാഫിയുടെ ഭാര്യ ഷംന (25), മകള്‍ നിയ ഫാത്തിമ (മൂന്ന്) എന്നിവരുടെ മൃതദേഹങ്ങളാണ് 55 മണിക്കൂര്‍ നീണ്ട തിരച്ചിലിനുശേഷം ഇന്നലെ കണ്ടെടുത്തത്. നുസ്റത്തിന്റെ മകള്‍ ഒരു വയസ്സുകാരി റിസ്വ മറിയത്തിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ കിട്ടിയിരുന്നു. മുഴുവന്‍ മൃതദേഹങ്ങളും കിട്ടിയ ഉടന്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കി. ഇന്നലെ രാത്രി ഏഴുമണിക്ക് നിര്‍ത്തിയ തിരച്ചില്‍ ഇന്ന് രാവിലെ ആറിന് തന്നെ തുടങ്ങിയിരുന്നു.