ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ അമേരിക്കയുടെ ആദ്യ സൈനീക കപ്പൽ ഇസ്രയേൽ തീരത്ത് എത്തി. കിഴക്കൻ മെഡിറ്ററേനിയൻ കടലിലാണ് ആണവശേഷിയുള്ള വിമാനവാഹിനി കപ്പൽ ജെറാൾഡ് ഫോഡുള്ളത്. വലിയ സൈനിക സംവിധാനം കപ്പലിൽ ഉണ്ടാകും. വരും ദിവസങ്ങളിൽ ഇസ്രായേലിന് കൂടുതൽ സഹായം എത്തിക്കുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. ഏറെ വെല്ലുവിളികൾ നേരിടുന്ന ഈ സമയത്ത് ഇസ്രയേലിനും തങ്ങളുടെ പ്രതിരോധ സേനയ്‌ക്കും അമേരിക്ക നൽകിയ പിന്തുണയ്‌ക്കും സഹായത്തിനും ഏറെ നന്ദിയുള്ളവരായിരിക്കുമെന്ന് ഐഡിഎഫ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
സ്ഥിതിഗതികൾ വിലയിരുത്താൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ന് ഇസ്രയേലിലേക്ക് തിരിക്കും. ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രായേലിന് പൂർണ പിന്തുണ നൽകുമെന്ന് ബൈഡൻ പ്രഖ്യാപിച്ചിരുന്നു. പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള സൈനിക സഹകരണമാണ് ഇതെന്ന് ഇസ്രയേൽ പ്രതിരോധ സേന വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. അടിയന്തര ഘട്ടങ്ങളിലുള്ള തയ്യാറെടുപ്പുകൾക്ക് തങ്ങളെ പ്രാപ്തമാക്കുന്ന നീക്കമാണ് അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ഹഗാരി വ്യക്തമാക്കി.
യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് (സിവിഎൻ-78) യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേനയുടെ ഒരു വിമാനവാഹിനിക്കപ്പലാണ്. അമേരിക്കയുടെ 38-ാമത് പ്രസിഡന്റ് ജെറാൾഡ് ഫോർഡിന്റെ പേരാണ് ഈ കപ്പലിന് നൽകിയിരിക്കുന്നത്. ജെറാൾഡ് ആർ. ഫോർഡിനെ 2017 മെയ് 31-ന് നാവികസേനയ്ക്ക് കൈമാറുകയും 2017 ജൂലൈ 22-ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔപചാരികമായി കമ്മീഷൻ ചെയ്യുകയും ചെയ്തു. 2017 ലെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലാണിത്, ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ യുദ്ധക്കപ്പലും.
AN/SPY-3, AN/SPY-4 ഇലക്ട്രോണിക് സ്കാനർ ഉൾപ്പെടുന്ന അറേ മൾട്ടി-ഫംഗ്ഷൻ റഡാർ, 20 അടി (6.1 മീറ്റർ) നീളവും വീതിയുമുള്ള ദ്വീപ്തുടങ്ങി ഈ കപ്പലിന്റെ സവിഷേഷതകൾ എണ്ണിയാലൊടുങ്ങില്ല. വൈദ്യുതകാന്തിക എയർക്രാഫ്റ്റ് ലോഞ്ച് സിസ്റ്റം (EMALS) എല്ലാ നോൺ-വിടിഒഎൽ കാരിയർ വിമാനനകളെ വഹിക്കാൻ ശേഷിയുള്ളതാണ്. നിരവധി സുരക്ഷാപരീക്ഷണങ്ങൾ ഈസിയായി തരണം ചെയ്താണ് ജറാൾഡ് ലോകത്തിലെ ഏറ്റവും അപകടകാരിയായ യുദ്ധക്കപ്പൽ എന്ന ഖ്യാതി നേടിയത്. 2 × Mk 29 ഗൈഡഡ് മിസൈൽ ലോഞ്ചിംഗ് സിസ്റ്റങ്ങൾ, Mk 38 25 mm മെഷീൻ ഗൺ സിസ്റ്റംസ്, M2 .50 കലോറി (12.7 എംഎം) യന്ത്രത്തോക്കുകൾ, ഇലക്ട്രോണിക് വാർഫെയർ സിസ്റ്റം തുടങ്ങിയ അത്യധുനാ സംവിധാനങ്ങൾ ഏതു ശത്രുവിനെയും തകർക്കാൻ പോന്നതാണ്.