ഹോങ്‌കോങ്: ഐ.എസില്‍ ചേരാനായി ഇറാഖിലേക്കും സിറിയയിലേക്കും എത്തിയ വിദേശികളുടെ എണ്ണം ഒരുവര്‍ഷത്തിനിടെ ഇരട്ടിയായതായി റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.
27,000 വിദേശികള്‍ ഈ രാജ്യങ്ങളില്‍ എത്തിയതായാണു കണക്ക്. മറ്റു രാജ്യങ്ങളില്‍നിന്നും ഇറാഖിലേക്കും സിറിയയിലേക്കുമുള്ള ഭീകരസംഘാംഗങ്ങളുടെ ഒഴുക്കു തടയാനുള്ള ശ്രമങ്ങള്‍ വേണ്ടത്ര ഫലം കാണുന്നില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നു ന്യൂയോര്‍ക്ക് ആസ്‌ഥാനമായുള്ള സുരക്ഷാ ഗവേഷണ ഏജന്‍സിയായ സൗഫാന്‍ ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അല്‍ ക്വയ്‌ദയടക്കമുള്ള ഭീകരസംഘടനകള്‍ക്കു നേടാന്‍ കഴിയാത്ത വിജയമാണ് ഇവിടെ ഐ.എസ്. നേടിയിരിക്കുന്നത്.
86 രാജ്യങ്ങളില്‍നിന്നായി ഒരു വര്‍ഷത്തിനിടെ 27,000-31,000 പേര്‍ ഇറാഖിലേക്കും സിറിയയിലേക്കും പോയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 12,000 പേരായിരുന്നു. യൂറോപ്പില്‍നിന്ന് 5,000 പേരും മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളില്‍നിന്ന് 4,700 പേരും ഈ വര്‍ഷം ഇറാഖിലും സിറിയയിലും എത്തി.
വിദേശികളില്‍ 30 ശതമാനത്തോളം സ്വന്തം നാടുകളിലേക്കു തിരിച്ചുപോകുന്നുണ്ട്. മറ്റു രാജ്യങ്ങളില്‍ കൂടുതല്‍ ആക്രമണം നടത്താന്‍ ഐ.എസ്. പദ്ധതിയിടുന്ന സാഹചര്യത്തില്‍ ഇത് വൻ ഭീഷണി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല.