തലശേരി: കണ്ണൂർ കനകമലയില്‍ ക്യാമ്പ് ചെയ്തിരുന്ന ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്.) അംഗങ്ങളായ അഞ്ചുപേരെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ.) കസ്റ്റഡിയിലെടുത്തു. എട്ടംഗ സംഘത്തിലെ മൂന്നു പേര്‍ ഓടി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെട്ട മൂന്നുപേരെക്കുറിച്ചും വിവരം ലഭിച്ചു. കനകമലയിലെ കെട്ടിടത്തില്‍ സംഘം യോഗം ചേരുന്നതിനിടെയാണ് ഇവരെ എന്‍.ഐ.എ വളഞ്ഞത്. കുറ്റിയാടി മങ്ങീലം കണ്ടി വീട്ടില്‍ ജാസിം എം.കെ. (25), തിരൂര്‍ പൊന്‍മുണ്ടം പൂക്കാട്ടില്‍ വീട്ടില്‍ സസ്വാന്‍ (30), തൃശൂര്‍ വെങ്ങാനല്ലൂര്‍ അമ്ബലത്ത് സ്വാലിഷ് മുഹമ്മദ് (25), കോയമ്ബത്തൂര്‍ സൗത്ത് ഉക്കടം മസ്ജിദ് സ്ട്രീറ്റില്‍ അബുബഷീര്‍ (29), കണ്ണൂര്‍ അണിയാറം മദീനാമഹലില്‍ മന്‍സീദ് (30) എന്നിവരാണു പിടിയിലായത്. രാജ്യന്തര ഭീകരസംഘടനയായ ഐ.എസ്. സംഘം പ്രദേശത്തു തമ്ബടിച്ചിട്ടുണ്ട് എന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് എന്‍.ഐ.എ. നടത്തിയ റെയ്ഡിലാണു ഭീകരര്‍ കുടുങ്ങിയത്. ഇവരെ ഇന്നലെ തന്നെ പിടികൂടിയിയില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ വലിയൊരു ദുരന്തം സംഭവിച്ചേനെ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവരുടെ നീക്കം മണത്തറിഞ്ഞു നടത്തിയ അതിവേഗ ഓപ്പറേഷനിലാണ് ഐ.എസ്. ഭീകരര്‍ പിടിയിലായത്.
പിടിയിലായ അഞ്ചു പേരെ കൊയിലാണ്ടി അരിക്കുളത്തുള്ള റൂറല്‍ എ.ആര്‍. ക്യാമ്ബില്‍ ചോദ്യം ചെയ്യുകയാണ്. പിടിയിലായ അഞ്ചുപേരേയും കറുത്ത മുഖം മൂടി ധരിപ്പിച്ചാണ് കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. ഇവരെ കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ബഹളം വെച്ചെങ്കിലും സ്ഥലത്തെത്തിയ ചൊക്ലി പോലീസ് മാറ്റി നിര്‍ത്തി.
സംസ്ഥാനത്തെ വിവാദമായ തീവ്രവാദകേസ് അന്വേഷിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥനായ പി.എന്‍. ഉണ്ണിരാജന്‍, ഭീകരവാദത്തിനെതിരേ ശക്തമായ നിലപാട് എടുത്ത ഹൈക്കോടതി ജഡ്ജിമാര്‍ ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രന്‍ എന്നിവരെ വകവരുത്തുകയായിരുന്നു ഈ സംഘത്തിന്റെ ലക്ഷ്യമെന്നാണു സൂചന. ഇതുമായി ബന്ധപ്പെട്ട രേഖയും ഫോട്ടോയും ലഭിച്ചതായാണു വിവരങ്ങള്‍. ഐ.പി.എസ്. ഉദ്യോഗസ്ഥനും ജഡ്ജിമാര്‍ക്കും ഭീകരരുടെ ഭീഷണി ഉള്ളതായി പ്രമുഖ മാധ്യമം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മധ്യപ്രദേശ് മുതല്‍ ഈ സംഘത്തെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേറ്റ് ചെയ്ത് എന്‍.ഐ.എ. പിന്തുടരുന്നുണ്ടായിരുന്നു. സംഘം എറണാകുളം, വടകര കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിയെന്ന വിവരങ്ങള്‍ മാത്രമെ എന്‍.ഐ.എ സംഘത്തിന് ലഭ്യമായിരുന്നുള്ളു. എന്നാല്‍ ഒരു ഹച്ച് ടവര്‍(ഇപ്പോള്‍ വൊഡാഫോണ്‍) കേന്ദ്രീകരിച്ച സിഗ്നലുകളാണ് കണ്ണൂര്‍ ജില്ലയിലെ ചൊക്ലിപോലീസ് സ്റ്റേഷന്‍ പരിധിയിലെ കനകമലയിലെ മൊബൈല്‍ ടവറിലേക്കെത്തിച്ചത്. തുടര്‍ന്ന് ഇരുപതോളം വന്ന അന്വേഷണസംഘം പത്തരയോടെ കനകമല വളയുകയായിരുന്നു. എന്‍.ഐ.എ: ഐ.ജി അനുരാജ് സംഘ്, ഡിവൈ.എസ്.പി എ.പി. ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് റെയ് ഡ് നടത്തിയത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: