കൊവിഡ് കാലം മറികടക്കാൻ രണ്ടാം സാമ്പത്തിക പാക്കേജുമായി കേന്ദ്രസർക്കാർ. രണ്ടാം ഉത്തേജക പാക്കേജ് കേന്ദ്രസർക്കാർ ഉടൻ പ്രഖ്യാപിക്കും. രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
ആറുലക്ഷം കോടിയുടെ ഉത്തേജകപാക്കേജാണ് വ്യവസായമേഖല പ്രതീക്ഷിക്കുന്നത്. മൊത്ത ആഭ്യന്ത ഉത്പാദനത്തിന്റെ (ജി.ഡി.പി.) മൂന്നുശതമാനമെങ്കിലും പാക്കേജായി പ്രഖ്യാപിക്കണമെന്നാണ് കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചകളിൽ വ്യവസായ സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ചെറുകിട ഇടത്തരം വ്യവസായ മേഖലയ്ക്ക് അടിയന്തര സഹായധന പാക്കേജ് പ്രഖ്യാപിച്ചേക്കും. ഇതിനായുള്ള നിർദേശങ്ങൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ തയ്യാറാക്കി പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും നൽകിയിട്ടുണ്ട്.
സ്വകാര്യമേഖലയെയും കർഷകരെയും പിന്തുണയ്ക്കുന്നതിനും പണ ലഭ്യത വർധിപ്പിക്കുന്നതിനും വായ്പയുടെ ഒഴുക്കു കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ ഇടപെടലുകളെക്കുറിച്ചാണ് ധനമന്ത്രാലയുമായി പ്രധാനമന്ത്രി ചർച്ച ചെയ്തത്. കച്ചവടമേഖലയെ സഹായിച്ചുകൊണ്ട് ആവശ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.