തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഹോസ്റ്റലിന് പുറത്തുവെച്ച് കുരുമുളക് സ്പ്രേ അടിച്ച ശേഷം മർദിക്കാൻ ശ്രമിച്ചെന്ന വിദ്യാർഥിനികളുടെ പരാതിയിൽ എട്ട് വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. സൈക്കോളജി, ഫോർക് ലോർ പഠന വിഭാഗങ്ങളിലെ ഉണ്ണികൃഷ്ണൻ, സാബിർ, രജീഷ് ലാൽ, രജീഷ്, സൗമിത്ത്, അജിനാസ്, വിഷ്ണു, അഭിലാഷ് എന്നീ വിദ്യാർഥികൾക്കെതിരെയാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്.
മുൻ വി.സി ഡോ. എം. അബ്ദുൽ സലാമിന്‍റെ കാലത്ത് കായികവിഭാഗം സ്വാശ്രയ വിദ്യാർഥികൾക്ക് റെഗുലര്‍ ഹോസ്റ്റൽ അനുവദിക്കുന്നതിനെതിരെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ക്യാമ്പസിൽ നിരാഹാരസമരം അടക്കമുള്ള പ്രതിഷേധ പരിപാടികൾ അരങ്ങേറിയിരുന്നു. ഈ സമയത്ത് നടന്ന അതിക്രമം ചൂണ്ടിക്കാട്ടി കായിക വിഭാഗത്തിലെ നാല് വിദ്യാർഥിനികൾ സർവകലാശാല രജിസ്ട്രാർക്ക് അന്ന് പരാതി നൽകിയിരുന്നു. ഈ പരാതിയാണ് തുടർനടപടികൾക്കായി രജിസ്ട്രാർ തേഞ്ഞിപ്പലം പൊലീസിന് വെള്ളിയാഴ്ച കൈമാറിയത്.
.