ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ, എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ തുടരുന്നു. രാജ്യത്തിന്റെയാകെ ശ്രദ്ധയാകർഷിച്ച ത്രിപുരയിൽ ആദ്യമിനിറ്റു മുതലേ ബിജെപി സിപിഐഎമ്മിനെ വിറപ്പിച്ചു. ത്രിപുരയില്‍ ബിജെപിയുടെ ലീഡ് നില കേവല ഭൂരിപക്ഷം കടന്നു. ത്രിപുരയുടെ ചെങ്കോട്ടയിൽ ഇടതുപക്ഷത്തെ അട്ടിമറിച്ച് 41 സീറ്റിൽ ബിജെപി മുന്നേറുന്നു. സിപിഐഎം 17 സീറ്റുമായി പിന്നിലാണ്. കഴിഞ്ഞതവണ ഒരു സീറ്റിൽ പോലും ജയിക്കാതിരുന്ന ബിജെപിയുടെ മുന്നേറ്റം അദ്ഭുതത്തോടെയാണു രാജ്യം നോക്കിക്കാണുന്നത്. രണ്ടു സീറ്റിൽ സാന്നിധ്യമറിയിച്ച കോൺഗ്രസ് ഒടുവിലത്തെ ഫലസൂചനകളിൽ ‘സംപൂജ്യ’രായി.
മേഘാലയയിൽ ശക്തമായ ലീഡിൽ മുന്നേറിയ ബിജെപിയെ കോൺഗ്രസ് പിന്നിലാക്കി. 26 സീറ്റിൽ ലീഡ് നേടി കോൺഗ്രസ് കളത്തിലേക്കു തിരിച്ചെത്തി. എൻപിപി 12 സീറ്റുകളിലും ബിജെപി 5 സീറ്റിലും ലീഡ് ചെയ്യുന്നു. മറ്റുള്ളവർ–18. നാഗാലാൻഡിൽ 31 സീറ്റുകളിലാണ് ബിജെപിക്ക് ലീഡ്. എൻപിഎഫ് 26 സീറ്റിലേക്ക് ലീഡ് ഉയർത്തി. മറ്റുള്ളവർ–3. കഴിഞ്ഞതവണ ബിജെപി ഒന്നും എൻപിഎഫ് 38 സീറ്റുമാണ് നേടിയത്. കേന്ദ്രം ഭരിക്കുന്ന ബി ജെ പി മൂന്ന് സംസ്ഥാനങ്ങളിലും നേട്ടമുണ്ടാക്കും എന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. വോട്ടെടുപ്പിനിടെ അനിഷ്ട സംഭവങ്ങളുണ്ടായ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുള്ളത്.