താരസംഘടനയായ ‘അമ്മ’യുടെ നിയമാവലിയിൽ തത്കാലം ഭേദഗതി ഉണ്ടാവില്ല. വുമണ്‍ കളക്ടീവ് അംഗങ്ങൾ അടക്കമുള്ളവര്‍ എതിർപ്പുയർത്തിയ സാഹചര്യത്തിൽ ആണ് ഭേദഗതി മരവിപ്പിച്ചത്. രാജി വച്ച അംഗങ്ങൾ ‘അമ്മ’യ്ക്ക് അപേക്ഷ എഴുതിത്തന്നാൽ തിരിച്ചുവരാമെന്ന് പ്രസിഡന്‍റ് മോഹൻലാൽ വ്യക്തമാക്കി.
സംഘടനയിൽ സ്ത്രീ പ്രാതിനിധ്യം ഇല്ലെന്നും സ്ത്രീകള്‍ ചൂഷണത്തിനിരയാകുന്നുവെന്നമു ഉള്ള ആരോപണങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് ഭരണഘടനാ ഭേദഗതി വരുത്തിയുള്ള അടിമുടി മാറ്റത്തിന് അമ്മ ഒരുങ്ങിയത്. നേതൃനിരയിൽ കൂടുതൽ വനിതകളെ ഉൾക്കൊള്ളിക്കുന്നതടക്കം ഭേദഗതികളാണ് വാർഷിക പൊതുയോഗത്തില്‍ ചർച്ചയായത്. എന്നാൽ, കരട് തയ്യാറാക്കിയത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആഗ്രഹവും താൽപര്യം മാത്രം അനുസരിച്ചാണെന്ന് കാട്ടി ഡബ്ല്യുസിസി അംഗങ്ങൾ ഭേദഗതിയെ രേഖാ മൂലം എതിർത്തു.
സഹപ്രവർത്തക ആക്രമിക്കപ്പെട്ടിട്ടും അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കരട് ഭേദഗതിയില്‍ ഇല്ലെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തിയത്. ഉപസമിതികളിലൊന്നും ഉറപ്പാക്കാത്ത ഭേദഗതി ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും എന്ന് ചൂണ്ടിക്കാട്ടി രേവതി, പാർവതി എന്നിവർ എതിർപ്പുന്നയിച്ചു. ജോയ് മാത്യു, ഷമ്മി തിലകൻ തുടങ്ങിയവരും ഭേദഗതിയെ എതിർത്തു.
ഈ പശ്ചാത്തലത്തിലാണ് കൂടുതൽ ചർച്ചകൾക്കായി തീരുമാനം മാറ്റിയതെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ അറിയിച്ചു.
കടപ്പാട് : asianetnewsonline.com