വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു. ബാലഭാസ്കറിന്റെ മകൾ തേജസ്വി ബാല( 2) മരിച്ചു. ബാലഭാസ്കർ, ഭാര്യ ലക്ഷ്മി ഡ്രൈവർ അർജുൻ എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപമാണ് ഇവരുടെ വാഹനം അപകടത്തിൽപെട്ടത്. പുലർച്ചെ നാലരയോടെയായിരുന്നു അപകടം. ബാലഭാസ്കറും മകൾ തേജസ്വിയും മുൻ സീറ്റിലിരുന്നായിരുന്നു യാത്ര. നിയന്ത്രണം വിട്ട ഇന്നോവ കാർ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.
ഡ്രൈവർ അർജുൻ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തൃശൂരിലെ വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങും വഴിയാണ് ബാലഭാസ്കറും കുടുംബവും അപകടത്തിൽപെട്ടത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. ബാലഭാസ്കറും ഭാര്യയും അതീവ തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇവരുടെ പരുക്കുകൾ ഗുരുതരമാണെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. ഡ്രൈവർ അർജുനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ഹൈവേ പോലീസെത്തി ഇവരെ ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.