വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എൻ.എ. ഖാദര്‍ വിജയിച്ചു. 23310 വോട്ടുകളുടെ ലീഡ് നേടിയാണ് ലീഗ് സ്ഥാനാര്‍ഥി വിജയം കരസ്ഥമാക്കിയത്. 65227 വോട്ടാണ് നേടിയത്. എന്നാല്‍ ലീഗിന് കഴിഞ്ഞ പ്രാവശ്യം ലഭിച്ചതിനെക്കാള്‍ 14700 വോട്ടുകളുടെ കുറവാണുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ. ബഷീറിന് 41917 വോട്ടാണ് ലഭിച്ചത്. ബിജെപിയെ പിന്തള്ളി എസ്ഡിപിഐ മൂന്നാമതാണ്. 8648 വോട്ട് എസ്ഡിപിഐ നേടിയപ്പോള്‍ 5728 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്. കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ ഇരട്ടിയിലേറെ വോട്ടാണ് എസ്ഡിപിഐ നേടിയത്. എന്നാല്‍ ബിജെപിക്ക് ആയിരത്തോളം വോട്ട് കുറഞ്ഞു. ലീഗ് വിമതന്‍ കാര്യമായ വോട്ട് നേടിയില്ല (435), നോട്ടയ്ക്കും താഴെയാണ്. 497 വോട്ടുകള്‍.
വോട്ടെണ്ണിയ നാല് പഞ്ചായത്തുകളിലും യുഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞു. എആര്‍ നഗര്‍, ഊരകം, വേങ്ങര, കണ്ണമംഗലം പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭൂരിപക്ഷം കുറഞ്ഞത്. ആദ്യം പോസ്റ്റല്‍ വോട്ടാണ് എണ്ണിയത്. ആകെയുണ്ടായിരുന്ന ഒരു പോസ്റ്റല്‍ വോട്ട് എല്‍ഡിഎഫിനാണ്. 165 ബൂത്തുകളിലെ വോട്ട് 12 റൗണ്ടുകളിലായിട്ടാണ് എണ്ണിയത്.
ആദ്യം വോട്ടെണ്ണിയ എആര്‍ നഗര്‍ പഞ്ചായത്തില്‍ കഴിഞ്ഞ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ 6200 വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫിന് ലഭിച്ചത്. ഇത് ഇത്തവണ 2672 വോട്ടുകളായി കുറഞ്ഞു.കണ്ണമംഗലം പഞ്ചായത്തില്‍ ഇത്തവണ 3869 വോട്ടുകളുടെ ഭൂരിപക്ഷമാണ് കെഎന്‍എ ഖാദറിന് ലഭിച്ചത്. 5319 വോട്ടുകളുടെ ഭൂരിപക്ഷമാണ് കണ്ണമംഗലം പഞ്ചായത്തില്‍ കഴിഞ്ഞ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ചിരുന്നത്.