പ്രശസ്ത നടൻ വി ഡി രാജപ്പൻ അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 70 വയസായിരുന്നു. കോട്ടയം പേരൂർ സ്വദേശിയാണ്. ഏറെക്കാലമായി കിടപ്പിലായിരുന്നു. വാര്ധക്യ സഹജമായ അസുഖങ്ങളും ഏറെ അലട്ടിയിരുന്നു. ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെ മനസ്സില് ചിറ പ്രതിഷ്ഠ നേടിയ നടനാണ് അദേഹം.
വേലിക്കുഴിയില്‍ ദേവദാസ് രാജപ്പന്‍ 1950 ല്‍ കോട്ടയത്ത് ജനിച്ചു.പേരൂര്‍ ആണ് സ്വദേശം.1981 ല്‍ പി ഗോപികുമാര്‍ സംവിധാനം ചെയ്ത കാട്ടുപോത്ത് എന്ന സിനിമയില്‍ അഭിനയിച്ചെങ്കിലും റിലീസ് ആയില്ല.1982ല്‍ ‘കക്ക’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി. അറിയപ്പെടുന്ന ഹാസ്യകലാകാരനും കഥാപ്രാസംഗികനും ആയിരുന്നു. ഹാസ്യത്തില്‍ തന്റേതായ ശൈലി പിന്തുടര്‍ന്നിരുന്നു എന്നതാണ് എടുത്തുപറയേണ്ട സവിശേഷത. 25ഓളം കഥാപ്രസംഗങ്ങള്‍ എഴുതി അവതരിപ്പിച്ചിട്ടുണ്ട്.ഹാസ്യ വേഷങ്ങളിലൂടെ അഭിനയരംഗത്തെത്തി 82 സിനിമകളില്‍ അഭിനയിച്ചു.
ഹാസ്യ കഥാപ്രസംഗത്തിലൂടെയാണ് വി.ഡി.രാജപ്പന്‍ ശ്രദ്ധ നേടിയത്. മൃഗങ്ങള്‍, വാഹനങ്ങള്‍ എന്നിവയെ കഥാപാത്രമാക്കിയാണ് വി.ഡി.രാജപ്പന്‍ കഥ പറഞ്ഞിരുന്നത്. പ്രണയവം പ്രതികാരവുമെല്ലാം ഈ കഥകളിലും നിറഞ്ഞ് നിന്നിരുന്നു. കക്ക, കുയിലിനെത്തോടി, എങ്ങനെ നീ മറക്കും, ആട്ടക്കലാശം, മാന്‍ ഓഫ് ദ മാച്ച്, കുസൃതിക്കാറ്റ് തുടങ്ങി നിരവധി സിനികളില്‍ നടനായും വി.ഡി.രാജപ്പനെത്തി.