തിരുവനന്തപുരം: പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. മദ്യനയത്തില്‍ നിലപാടില്‍ പിന്നാക്കമില്ല. ജംബോ കമ്മിറ്റികള്‍ വേണമെന്നും വേണ്ടെന്നും നിര്‍ദേശമുണ്ട്. ഇക്കാര്യത്തില്‍ പരിശോധിച്ച് തീരുമാനമെടുക്കും. വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും സുധീരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ദ്വിദിന വിശകലന ക്യാംപിനു ശേഷം പ്രതികരിക്കുകയായിരുന്നു സുധീരന്‍. ആവശ്യമായ തിരുത്തലുകള്‍ വരുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തും. ബൂത്തുതലം മുതല്‍ കെപിസിസി വരെ പുനഃക്രമീകരണം നടത്തും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് നയരേഖ തയാറാക്കും. ഇതിനായി വി.ഡി. സതീശന്‍ കണ്‍വീനറായ ഉപസമിതിയെ നിയോഗിച്ചെന്നും സുധീരന്‍ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തോല്‍വിയെക്കുറിച്ചുള്ള പരാതികള്‍ പരിശോധിക്കാനും സമിതികള്‍ രൂപീകരിച്ചു. നാല് മേഖലകളിലെ സമിതികള്‍ മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും സുധീരന്‍ കെപിസിസി എക്‌സിക്യുട്ടീവില്‍ പറഞ്ഞു. ഇന്നലെ തുടങ്ങിയ ക്യാംപില്‍ സുധീരനും നേതൃത്വത്തിനുമെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: