കോഴിക്കോട്: ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിയെ ഉടനെ മാറ്റിയേക്കും. വകുപ്പ് മന്ത്രിയെ വകവെക്കാതെ സ്വന്തം നിലയില്‍ തീരുമാനങ്ങളെടുക്കുകയും പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്. തച്ചങ്കരിയെ മാറ്റണമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ നേരില്‍കണ്ട് അഭ്യര്‍ഥിച്ചു. എന്‍.സി.പി സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് ശശീന്ദ്രന്‍ ഈ ആവശ്യമുന്നയിച്ചത്. വെള്ളിയാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. മന്ത്രിയുമായി കൂടിയാലോചിക്കാതെ പ്രഖ്യാപനങ്ങള്‍ നടത്തുന്ന തച്ചങ്കരി എല്‍.ഡി.എഫ് സര്‍ക്കാറിന് തുടക്കം മുതലേ തലവേദന സൃഷ്ടിച്ചിരുന്നു.
ഒട്ടേറെ വിവാദങ്ങളില്‍ പെടുകയും പലതവണ സസ്പെന്‍ഷനിലാവുകയും ചെയ്ത തച്ചങ്കരിയെ മുന്‍ യു.ഡി.എഫ് സര്‍ക്കാറാണ് സുപ്രധാന പദവിയായ ഗതാഗത കമീഷണറാക്കിയത്. ആഗസ്റ്റ് ഒന്നുമുതല്‍ ഹെല്‍മറ്റില്ലാതെ വരുന്ന ബൈക്ക് യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കില്ളെന്ന പ്രഖ്യാപനം തച്ചങ്കരി സ്വന്തം നിലക്കാണ് നടത്തിയത്. വകുപ്പ് മന്ത്രിയുമായോ മറ്റാരെങ്കിലുമായോ കൂടിയാലോചിക്കുക പോലും ചെയ്തില്ല. മന്ത്രി അറിയാതെ ട്രാന്‍സ്പോര്‍ട്ട് വകുപ്പില്‍ ജനറല്‍ ട്രാന്‍സ്ഫര്‍ ഉത്തരവും കമീഷണര്‍ ഇറക്കി. ഇതു വലിയ പരാതിക്ക് ഇടയാക്കി. മന്ത്രി ഇടപെട്ട് പിന്നീട് ഉത്തരവ് മരവിപ്പിച്ചു. ഏറ്റവുമൊടുവില്‍ സ്വന്തം ജന്മദിനം വകുപ്പിനുകീഴിലെ ഓഫിസുകളില്‍ ആഘോഷിച്ച തച്ചങ്കരിയുടെ നടപടി വലിയ വിമര്‍ശം ക്ഷണിച്ചുവരുത്തി. ജന്മദിനം ആഘോഷിക്കാനും മധുരം നല്‍കാനും ഒൗദ്യോഗിക സര്‍ക്കുലറിലൂടെയാണ് ആവശ്യപ്പെട്ടത്. ഇത് വിവാദമായപ്പോള്‍ മധുരപലഹാര വിതരണത്തിന്‍െറ ചെലവ് കമീഷണര്‍ വഹിക്കുമെന്നുകാണിച്ച് ജോയന്‍റ് കമീഷണര്‍ സര്‍ക്കുലര്‍ അയച്ചു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: