ന്യൂഡല്‍ഹി: ലഫ്. ഗവര്‍ണര്‍ റാങ്കിലുള്ള അഡ്മിനിസ്‌ട്രേറ്ററായി അല്‍ഫോന്‍സ് കണ്ണന്താനത്തെ നിയമിച്ച നടപടി രാഷ്ട്രീയ എതിര്‍പ്പിനെത്തുടര്‍ന്നു മരവിച്ചു. എന്‍ഡിഎ സഖ്യകക്ഷിയും പ!ഞ്ചാബിലെ ഭരണകക്ഷിയുമായ അകാലിദളിന്റെ എതിര്‍പ്പിനെത്തുടര്‍ന്നാണു നടപടി. നിയമനം പുനഃപരിശോധിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തു. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും അഡ്മിനിസ്‌ട്രേറ്റര്‍ നിയമനത്തിനെതിരെ രംഗത്തുവന്നിരുന്നു. ചണ്ഡിഗഡ് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച വിവരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങാണ് ഇന്നലെ രാവിലെ കണ്ണന്താനത്തെ വിളിച്ച് അറിയിച്ചത്. എന്നാല്‍, ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നു ബിജെപി കേന്ദ്രനേതൃത്വം രാത്രി വൈകി നിയമനം മരവിപ്പിക്കുകയായിരുന്നു. നിലവില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗമാണു കണ്ണന്താനം.
പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ സംയുക്ത തലസ്ഥാനമായ ചണ്ഡിഗഡ് കേന്ദ്രഭരണപ്രദേശമാണ്. 1966-84 കാലയളവില്‍ ഇവിടെ അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചിരുന്നു. പിന്നീട് പഞ്ചാബ് ഗവര്‍ണര്‍ക്ക് അഡ്മിനിസ്‌ട്രേറ്ററുടെ ചുമതല നല്‍കിവരികയാണ്. ചണ്ഡിഗഡിന് അഡ്മിനിസ്‌ട്രേറ്റര്‍ വരുന്നതു പഞ്ചാബിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ രാഷ്ട്രീയകക്ഷികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: