വായുമലിനീകരണം തടയാൻ നടപടിയെടുക്കാത്തതിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ജനങ്ങളെ എന്തിനാണ് ഗ്യാസ് ചേംബറിൽ ജീവിക്കാൻ അനുവദിക്കുന്നത്. ഇതിലും ഭേദം 15 ബാഗ് സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ഒറ്റയടിക്ക് കൊല്ലുന്നതല്ലേയെന്നും കോടതി സോളിസിറ്റർ ജനറലിനോട് ചോദിച്ചു. ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
‘വായുമലിനീകരണം മൂലം ദശലക്ഷകണക്കിന് ആളുകളുടെ ആയുസു കുറയുകയാണ്. ജനങ്ങളെ ഇത്തരത്തിലാണോ പരിഗണിക്കേണ്ടത്. അവർ ശ്വാസംമുട്ടി മരിച്ചോട്ടേ എന്നാണോ? പൗരൻമാരുടെ ആയുസ് കുറയ്ക്കാൻ ഒരു സർക്കാരിനെയും അനുവദിക്കില്ല’ -ജസ്റ്റിസ് അരുൺ മിശ്ര വിമർശിച്ചു. പരസ്പരം കുറ്റപ്പെടുത്തുന്ന നടപടികൾ ജനം എന്തിന് സഹിക്കണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ചോദിച്ചു.