കൊച്ചി: രഹസ്യമൊഴി എടുക്കാൻ തയ്യാറാണെങ്കിൽ സോളാർ കമീഷൻ മുമ്പാകെ ലൈംഗിക ആരോപണങ്ങൾ വെളിപ്പെടുത്താൻ തയാറെന്ന് സരിത നായർ. തുറന്ന കോടതിയിൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്താൻ തനിക്ക് താൽപര്യമില്ല. ജയിലിൽ വെച്ച് എഴുതിയ കത്ത് കൈമാറാൻ കഴിയില്ലെന്നും സരിത കമീഷനെ അറിയിച്ചു.
രഹസ്യ മൊഴി നൽകുകയോ ജയിലിൽ വെച്ച് എഴുതിയ കത്തും കുറിപ്പും സീൽ ചെയ്ത കവറിൽ നൽകുകയോ ചെയ്യാമെന്ന് കമീഷൻ സരിതയെ അറിയിച്ചു. ഉച്ചക്ക് ശേഷം ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാമെന്ന് സരിത പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ ബെന്നി ബെഹനാനും പി.സി വിഷ്ണുനാഥിനും എതിരെ സരിത മൊഴി നൽകിയിട്ടുണ്ട്. 2011 നവംബറിൽ ബെന്നി ബെഹനാന് പാർട്ടി ഫണ്ട് ഇനത്തിൽ അഞ്ച് ലക്ഷം രൂപയും 2012ൽ മാനവിക യാത്രയുടെ സംഭാവനയായി വിഷ്ണുനാഥിന് രണ്ട് ലക്ഷം രൂപയും നൽകിയെന്ന് സരിത പറഞ്ഞു. ഒറ്റപ്പാലത്തും എറണാകുളം ഗസ്റ്റ് ഹൗസിലും വെച്ച് ഒാരോ ലക്ഷം രൂപ വീതമാണ് വിഷ്ണുവിന് കൈമാറിയത് എന്നും സരിത പറഞ്ഞു.