ആലപ്പുഴ: പെരുമ്പാവൂരില്‍ പീഡനത്തിനിരയായി ക്രൂരമായി കൊല ചെയ്യപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗത്തിനു വീഴ്ചയുണ്ടായതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് വിശദമായ അന്വേഷണത്തിനു ജോയിന്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തി. ജോയിന്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ശ്രീകുമാരി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ.ശശികല എന്നിവരുള്‍പ്പെട്ട സംഘം നാളെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പരിശോധന നടത്തും. ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.ആര്‍. ജയലേഖ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എം.റംല ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. കെ.ഇളങ്കോവനു കൈമാറി. അതീവ ഗൗരവമായ കൊലപാതക കേസില്‍ വേണ്ടത്ര ഗൗരവം നല്‍കാതെയാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് പിജി വിദ്യാര്‍ഥിയാണെന്നും അസോഷ്യേറ്റ് പ്രഫസര്‍ പൂര്‍ണമായും പങ്കെടുത്തില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: