ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റത്തിന് പൊലീസ് അറസ്റ്റു ചെയ്ത വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ജാമ്യാപേക്ഷ ആദ്യം സമര്‍പ്പിക്കേണ്ടത് വിചാരണ കോടതിയെയാണെന്നും വിചാരണകോടതി തള്ളിയാല്‍ മാത്രം കീഴക്കോടതികളെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കീഴ്‌ക്കോടതികളില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിക്കാത്തതിനാല്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
അതേസമയം,കനയ്യകുമാറിന് മര്‍ദനമേറ്റതായി മെഡിക്കല്‍ റിപ്പോർട്ട് പുറത്തു വന്നു. കഴിഞ്ഞ ദിവസം പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കുവാന്‍ എത്തിച്ചപ്പോഴാണ് ഒരു സംഘം അഭിഭാഷകര്‍ കനയ്യകുമാറിനെ മര്‍ദിച്ചത്. മര്‍ദനം ഏറ്റിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ നിയോഗിച്ച മെഡിക്കല്‍ സംഘമാണ് കനയ്യകുമാറിന്‍റെ ഇടതുകാലിലും മൂക്കിന് മുകള്‍ ഭാഗത്തും ക്ഷതമേറ്റതായി സ്ഥിരീകരിച്ചത്.
കനയ്യകുമാറിന് മര്‍ദനമേറ്റിട്ടില്ല എന്നായിരുന്നു ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സിയുടെ വാദം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായി സേവനം ചെയ്യുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയ ബസ്സിയുടെ അഭിപ്രായത്തിന് കടകവിരുദ്ധമാണ് മെഡിക്കൽ സംഘത്തിന്‍റെ റിപ്പോർട്ട്.