കൊച്ചി: മുത്തൂറ്റ് സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ആദായ നികുതി വകുപ്പ് മുത്തൂറ്റ് സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് നടപടി. 20 കോടിയുടെ ക്രമക്കേടുകളാണ് മുത്തൂറ്റ് ജോര്‍ജ്ജ്, മുത്തൂറ്റ് പാപ്പച്ചന്‍, മുത്തൂറ്റ് മിനി തുടങ്ങിയ മുത്തൂറ്റ് സ്ഥാപനങ്ങളില്‍ നടന്നതായി സംശയിക്കുന്നത്. ഇതേത്തുടര്‍ന്ന് മുത്തൂറ്റ് ധനകാര്യസ്ഥാപനങ്ങളിലെ സംശയാസ്പദമായ ചില അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുത്തൂറ്റ് ഫിന്‍കോര്‍പ്പില്‍ നടത്തിയ പരിശോധനയില്‍ 120 കോടി രൂപയുടെ ക്രമക്കേടുകളും മുത്തൂറ്റ് ഫിനാന്‍സില്‍ 150 കോടി രൂപയുടെ ക്രമക്കേടുകളുമാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
സ്വര്‍ണ്ണപണയങ്ങളുടെ ലേലം ഇടപാടുകളിലാണ് മുത്തൂറ്റ് തട്ടിപ്പ് നടത്തിയത്. തുടര്‍ന്നാണ് സംശയകരമെന്ന് തോന്നുന്ന മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ആദായ നികുതി വകുപ്പ് തീരുമാനം എടുത്തത്. കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഗോവ, കര്‍ണാടക എന്നിവിടങ്ങളിലായി നിരവധി ഫൈനാന്‍സിയേഴ്‌സ് സ്ഥാപനങ്ങളാണ് മുത്തൂറ്റിനുളളത്. മുത്തൂറ്റ് ഗ്രൂപ്പുകള്‍ സ്വര്‍ണ പണയത്തിന്റെ കാര്യത്തില്‍ രേഖകള്‍ കൃത്യമല്ലെന്ന് നേരത്തെ തന്നെ പലരും ആക്ഷേപം ഉന്നയിച്ചിരുന്നു. മൈക്രോ ഫിനാന്‍സ് രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് അടുത്തിടെ സ്വന്തമാക്കിയിട്ടുള്ളത്. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനെയാണ് ഇപ്പോഴത്തെ പരിശോധന മുഖ്യമായും ലക്ഷ്യംവയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: