ബിഹാര്‍: ബിഹാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ എം.എല്‍.എയുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച കേസില്‍ യുവതി അറസ്റ്റിൽ. നവാഡയില്‍ നിന്നുള്ള ആർ.ജെ.ഡി എം.എല്‍.എ രാജ്ഭല്ല യാദവുമായി പെണ്‍കുട്ടിയെ ലൈംഗികബന്ധത്തിന് നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയെന്നാണ് അറസ്റ്റിലായ സുലേഖ ദേവിക്കെതിരെയുള്ള കേസ്. സഹോദരങ്ങളോടൊപ്പം താമസിക്കുന്ന ബിഹാർഷെരിഫിലെ വീട്ടിൽ നിന്നാണ് സുലേഖ ദേവി ആർ.ജെ.ഡി എം.എൽ.എയുടെ വീട്ടിലേക്ക് ഫെബ്രുവരി ആറിന് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. അവിടെ വെച്ച് പെൺകുട്ടിയെ എം.എൽ.എ രാജ് ഭല്ല ബലാൽസംഗം ചെയ്യുകയായിരുന്നു.സുലേഖ ദേവിയെ കൂടാതെ അമ്മ രാധാ ദേവി, മകള്‍ ഛോട്ടി കുമാരി, ഇളയ സഹോദരി തുളസി ദേവി എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഇടനിലക്കാരനായ മോത്തി റാമിനായി തെരച്ചില്‍ തുടരുകയാണ്. സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ പിറ്റേന്ന് തിരിച്ചയച്ചത്. പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതിപ്പെട്ടെങ്കിലും കേസെടുക്കാൻ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. ആർ.ജെ.ഡി അന്വേഷണ വിധേയമായി എം.എല്‍.എയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എം.എൽ.എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗ്രാമത്തിൽ വലിയ ബഹുജനപ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുകയാണ് നാട്ടുകാർ.