കണ്ണൂര്‍: കണ്ണൂര്‍ സെന്റ് ആഞ്ചലോസ് കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ തുടങ്ങുന്നതിന്റെ ഭാഗമായി കുഴിയെടുത്തപ്പോള്‍ കിട്ടിയത് മൂവായിരത്തോളം പീരങ്കിയുണ്ടകൾ. ഉപരിതലത്തില്‍ നിന്ന് അരമീറ്ററോളം കുഴിച്ചപ്പോഴാണ് ഇവയുടെ കൂമ്പാരം കണ്ടത്തിയത്. വ്യത്യസ്ത വലിപ്പത്തിലുള്ളവയാണ് കണ്ടെടുത്ത ഉണ്ടകള്‍. പീരങ്കിയുണ്ടകളുടെ ഇത്രവലിയ ശേഖരം കണ്ടെടുക്കുന്നത് ആദ്യമായിട്ടാണെന്നാണ് വിവരം. കേബിളിടാന്‍ നീളത്തില്‍ കുഴിയെടുത്തപ്പോഴാണ് പല വലിപ്പത്തിലുള്ള പീരങ്കിയുണ്ടകളുടെ ശേഖരം കണ്ടത്.
കോട്ടയ്ക്കുള്ളില്‍ കടലിനോട് ചേര്‍ന്ന ഭാഗത്ത് മൂന്ന് സ്ഥലങ്ങളിലായി ശേഖരം കണ്ടെത്തിയിട്ടുണ്ട്. കണ്ടെടുത്ത പീരങ്കിയുണ്ടകള്‍ കോട്ടയിലെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയശേഷമേ ഇവ എങ്ങനെ സംരക്ഷിക്കണമെന്ന കാര്യത്തില്‍ തീരുമാനമാകൂ. പുറത്തെടുത്തതിനേക്കാള്‍ കൂടുതല്‍ ഇനിയും മണ്ണിനടിയിലവശേഷിക്കുന്നുണ്ട്. മണ്ണെടുത്ത ഭാഗത്ത് കൂടുതൽ പീരങ്കിയുണ്ടകൾ കാണും എന്നു കരുതുന്നു.
കണ്ണൂർ സെന്റ് ആഞ്ചലോസ് കോട്ടയില്‍ മൂവായിരത്തോളം പീരങ്കിയുണ്ടകൾ കണ്ടെത്തി
RELATED ARTICLES