സര്‍ക്കാര്‍ ഓഫീസിനകത്ത് ആരെങ്കിലും ഹെല്‍മെറ്റ് ധരിച്ചിരിക്കുമോ? ഗതികെട്ടാൽ അതും ചെയ്യേണ്ടിവരും. കാരണം മറ്റൊന്നുമല്ല സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത തന്നെ. സര്‍ക്കാര്‍ ഓഫീസ് മന്ദിരത്തിന്റെ ശോച്യാവസ്ഥയാണ് കെട്ടിടത്തിനുള്ളിലും ഹെല്‍മറ്റ് ധരിക്കാന്‍ ഇവരെ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്. എപ്പോഴാണ് കെട്ടിടത്തിന്റെ മേല്‍ക്കൂര ഇടിഞ്ഞുപൊളിഞ്ഞു വീഴുകയെന്ന് പ്രവചനാതീതമാണെന്ന് ജീവനക്കാര്‍ പറയുന്നു. ജോലിക്കിടെ അങ്ങനെ ഒരു അപകടമുണ്ടായാല്‍ തലയെങ്കിലും സുരക്ഷിതമാകട്ടെ എന്നു കരുതിയാണ് ഇവര്‍ ഹെല്‍മറ്റ് ധരിക്കുന്നത്. സംഭവം ബിഹാറിലെ ഈസ്റ്റ് ചമ്പലിലാണ്.
കഴിഞ്ഞ വര്‍ഷം തന്നെ ബിഹാര്‍ സര്‍ക്കാരിന്റെ കെട്ടിട നിര്‍മാണ വകുപ്പ് ഈ ഓഫീസ് സമുച്ചയം അപകടാവസ്ഥയിലാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കാനോ ജീവനക്കാരെ താല്‍ക്കാലിക സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനോ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇതിനോടകം തന്നെ മേല്‍ക്കൂരയുടെ വിവിധ ഭാഗങ്ങള്‍ അടര്‍ന്നുവീണ് നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു കഴിഞ്ഞു. ജീവനക്കാര്‍ മാത്രമല്ല, ഓഫീസിലെത്തുന്ന സന്ദര്‍ശകരും കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഹെല്‍മറ്റ് ധരിക്കുന്ന കാഴ്ചയും ഇവിടെ സാധാരണമാണ്.