മുഖ്യമന്ത്രി ആ വീഡിയോ കണ്ടിരുന്നില്ലെങ്കിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ഒരിക്കലും അറസ്റ്റിൽ ആകുമായിരുന്നില്ല. കാരണം അത്രമാത്രം സമ്മർദ്ദമാണ് സിനിമാ മേഖലയിലെ ഒരു വിഭാഗം ദിലീപിനെ കേസിൽ നിന്നും ഊരിക്കാൻ നടത്തിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ തെളിവുകൾ ദിലീപിന് എതിര്. റിവ്യൂ മീറ്റിങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും സന്നിഹിതൻ. അന്നത്തെ റിവ്യൂ മീറ്റിങ്ങിൽ സന്നിഹിതനായ മുഖ്യമന്ത്രി മുന്നിലേക്ക് ഒരു വീഡിയോ പ്രദർശനം കൂടി നടന്നു. പൾസർ സുനിയിൽ നിന്ന് പോലീസ് പിടിച്ചെടുത്ത നടിയുടെ ആക്രമണ വീഡിയോയാണ് പോലീസ് സംഘം മുഖ്യമന്ത്രിക്ക് മുൻപാകെ വെച്ചത്.
വീഡിയോ കണ്ടു മുഖ്യമന്ത്രി ക്ഷുഭിതനായി. തീർത്തും അസ്വസ്ഥനായി. ക്ഷുഭിതനായ മുഖ്യമന്ത്രിയുടെ മുഖത്തു നിന്ന് രണ്ടു വാക്കുകൾ ശക്തിയോടെ ഊർന്നു വീണു. ‘വിടരുത് അവന്മാരെ, . വിടരുത് ഒറ്റെയെണ്ണത്തിനേയും’.. ആ നിർണ്ണായക നിമിഷത്തിൽ കേസ് അന്വേഷണത്തിന്റെ ഗതി മാറി. മുഖ്യമന്ത്രിയുടെ ഈ വാക്കുകളാണ് ദിലീപിന്റെ കൈകളിൽ വിലങ്ങു വീഴ്ത്തിയത്. ക്രൂരമായ ആ വീഡിയോ കണ്ട ഞെട്ടലിൽ നിന്നും, മുഖ്യമന്ത്രിയിൽ നിന്ന് വിടരുത് അവന്മാരെ എന്ന സിംഹഗർജ്ജനം പുറത്ത് വന്നില്ലെങ്കിൽ ഈ കേസിൽ ദിലീപ് ഒരിക്കലും കുരുങ്ങില്ലായിരുന്നു.
പൾസർ സുനി പറഞ്ഞ വൻ സ്രാവുകളിൽ ഒരു സ്രാവ് സ്വതന്ത്രമായി സിനിമാ സ്‌ക്രീനുകളിൽ വിഹരിക്കുമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യമന്ത്രിയുടെ ശക്തമായ ഓർഡർ പുറത്ത് വന്നതോടെ അന്വേഷണത്തിന്റെ മുഖം മാറി. എത്രയും വേഗം കേസ് നടപടികളും അറസ്റ്റും മുന്നോട്ട് നീക്കാൻ അന്വേഷണ സംഘം തീരുമാനമെടുത്തു. അതുവരെ കേസിന് മുന്നിൽ വൻ സമ്മർദ്ദം കാർമേഘ പടലങ്ങൾ പോലെ പൊതിഞ്ഞു നിന്നിരുന്നു. സിനിമാ മേഖലയിൽ നിന്നാണ് ഈ സമ്മർദം വന്നത്. ഒരു പ്രമുഖ നടൻ മുഖ്യമന്ത്രിയുടെ പ്രമുഖ ഉപദേഷ്ടാവ് വഴിയാണ് ഈ സമ്മർദ്ദങ്ങൾ പയറ്റിക്കൊണ്ടിരുന്നത്.