ന്യൂഡല്‍ഹി: തലസ്ഥാന നഗരിയിൽ 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ കാറുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നത് സുപ്രീംകോടതി വിലക്കി. 2016 മാര്‍ച്ച് ഒന്നുമുതലാണ് നിരോധനം പ്രാബല്യത്തില്‍ വരുക. സ്വകാര്യ കാറുകളുടെ രജിസ്‌ട്രേഷനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വാണിജ്യ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പരിസ്ഥിതി നികുതി 100 ശതമാനമാക്കി. ഡല്‍ഹിയിലെ എല്ലാ ടാക്‌സികളും കാബുകളും 2016 മാര്‍ച്ച് 31 ന് മുമ്പ് സി.എന്‍.ജിയിലേക്ക് മാറ്റണമെന്നും കോടതി നിര്‍ദേശിച്ചു. 2005 ന് മുമ്പുള്ള ട്രക്കുകളെല്ലാം നിരോധിച്ചു. ഡല്‍ഹിക്ക് പുറത്ത് നിന്നുള്ള വാണിജ്യ വാഹനങ്ങള്‍ ദേശീപാത എട്ടിലൂടെയും ഒന്നിലൂടെയും നഗരത്തില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. മലിനീകരണമുണ്ടാക്കുന്നതിന് ചുമത്തുന്ന സര്‍ചാര്‍ജ് ഇരട്ടിയാക്കാനും നിര്‍ദേശമുണ്ട്. മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനും നിരോധനമുണ്ട്.
കഴിഞ്ഞയാഴ്ച ദേശീയ ഹരിത ട്രൈബ്യൂണല്‍ ഡല്‍ഹിയില്‍ പുതിയ ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ അനുവദിക്കരുതെന്ന് ഉത്തരവിറക്കിയിരുന്നു. ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി ഡല്‍ഹി മാറിയ സാഹചര്യത്തിലാണ് സര്‍ക്കാരും കോടതിയും കടുത്ത നടപടികളിലേക്ക് നീങ്ങിയത്. മലിനീകരണം ഉയർത്തുന്ന ഭാരവാഹനങ്ങളുടെ പരിസ്ഥിതി നികുതി ഇരട്ടിയാക്കി ഉയർത്താനും സുപ്രീംകോടതി ഉത്തരവിട്ടു. ഇതുപ്രകാരം നിലവിലുള്ള പരിസ്ഥിതി നികുതി 1400 രൂപയിൽ നിന്ന് 2600 രൂപയാകും.