മൊസൂള്‍: പൂർണ്ണമായും ശരീരം മറയ്ക്കാത്ത സ്ത്രീകളെ ശിക്ഷിക്കാൻ പുതിയ ആയുധവുമായി ഐഎസ് രംഗത്ത്. ശരീരം പൂര്‍ണമായി മറച്ചില്ലെങ്കില്‍ മാംസത്തിനിടയിലേക്ക് തുളച്ചുകയറ്റുന്ന ബൈറ്റര്‍ അല്ലെങ്കില്‍ ക്ലിപ്പര്‍ എന്ന പേരിലറിയപ്പെടുന്ന ആയുധമാണ് ഐഎസ് വികസിപ്പിച്ചിരിക്കുന്നത്. ‘മുന്‍ വര്‍ഷത്തേക്കാള്‍ ക്രൂരമായ ശിക്ഷനടപടികളാണ് ഐഎസ് നടത്തുന്നത്. പ്രത്യേകിച്ച് സ്ത്രീകളോട്’ മൊസൂളില്‍ നിന്ന് രക്ഷപ്പെട്ട വീട്ടമ്മയായ ഫാത്തിമ പറയുന്നു. കുര്‍ദിഷ് നിയന്ത്രണത്തിലുള്ള വടക്ക് കിഴക്കന്‍ സിറിയയിലെ റാസ് അല്‍ എയ്‌ന് സമീപത്തുള്ള മൊബ്രുക ക്യാമ്പില്‍ കഴിയുകയാണ് അവര്‍. കയ്യുറകള്‍ ധരിക്കാതെ വീടിന് പുറത്തിറങ്ങിയതിന് തന്റെ സഹോദരിയെ ക്ലിപ്പര്‍ ഉപയോഗിച്ച് ഐഎസ് ശിക്ഷിച്ചെന്ന് അവര്‍ പറയുന്നു. അതിന്റെ പാടുകള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. പ്രസവ വേദനയേക്കാള്‍ കടുത്ത വേദനയാണ് മാംസം തുളച്ചുകയറുമ്പോള്‍ ഉണ്ടാകുന്നതെന്ന് സഹോദരി പറഞ്ഞെന്ന് ഫാത്തിമ വ്യക്തമാക്കി. മൃഗങ്ങളെ പിടിക്കുന്ന ലോഹപ്പല്ലുകളുള്ള കെണി പോലെയാണ് ഈ ഉപകരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
2014 ജൂണിലാണ് ഇറാഖ് സൈന്യത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് ഐഎസ് തീവ്രവാദികള്‍ മൊസൂള്‍ പിടിച്ചെടുക്കുന്നത്. കുറ്റവാളികളെ പരസ്യ വിചാരണ നടത്തി തലയറുക്കുന്നതടക്കമുള്ള ക്രൂരതകള്‍ ഇവിടെ പതിവ് കാഴ്ചയായിരിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ മൊസൂളിലെ ജനങ്ങള്‍ വലയുകയാണ്.ദുരിത ജീവിതം നയിക്കുന്നവര്‍ക്ക് മൊസൂളില്‍ നിന്നുള്ള രക്ഷപ്പെടലും അപകടം നിറഞ്ഞതാണ്. എന്നിരുന്നാലും ജീവന്‍ പണയംവെച്ച് പലരും കുര്‍ദിഷ് നിയന്ത്രണത്തിലുള്ള റോജാവയിലേക്ക് രക്ഷപ്പെടുന്നുണ്ട്. ശിരോവസ്ത്രം, ശരീരം പൂര്‍ണമായി മറയ്ക്കുന്ന അയഞ്ഞ വസ്ത്രങ്ങള്‍, കയ്യുറകള്‍, സോക്‌സ് എന്നിവ ധരിച്ച് വേണം സ്ത്രീകള്‍ പുറത്തിറങ്ങാനെന്നാണ് ഐഎസിന്റെ നിയമം. ബന്ധുവായ ഒരു പുരുഷന്‍ സ്ത്രീകളോടൊപ്പം എപ്പോഴും ഉണ്ടാവണമെന്നും ഉത്തരവില്‍ പറയുന്നു. ഈ നിയമങ്ങള്‍ ലംഘിക്കുന്നവരെയാണ് ഐഎസ് അതിക്രൂരമായി ശിക്ഷിക്കുന്നത്.