കണ്ണൂർ മട്ടന്നൂരില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മട്ടന്നൂര്‍ അയല്ലൂര്‍ വായനശാലയില്‍ ഇരിക്കുകയായിരുന്ന ഡോ.സുധീര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. മാരകായുധങ്ങളുമായി ബൈക്കിലെത്തിയ സംഘമാണ് ഇവര്‍ക്കെതിരെ ആക്രമം അഴിച്ചുവിട്ടത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആദ്യം കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലും പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.
സി.പി.എം പ്രവര്‍ത്തകരെ വെട്ടിയ സംഭവത്തിന് പിന്നില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആരോപിച്ചു. കുമ്മനത്തെ കൂടാതെ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി, മട്ടന്നൂരിലെ ആര്‍.എസ് എസ് പ്രചാരക് എന്നിവര്‍ക്കെതിരെ ഗൂഢാലോചന കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
സംഭവത്തില്‍ പ്രതിഷേധിച്ച് മാലൂര്‍, തില്ലങ്കേരി, കൂടാളി, കീഴല്ലൂര്‍ പഞ്ചായത്തുകളിലും ഇരിട്ടി, മട്ടന്നൂര്‍ നഗരസഭാ പരിധിയിലും സി.പി.എം ഹര്‍ത്താല്‍ നടത്തുകയാണ്. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍. സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.